Malappuram

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: വാല്‍പ്പാറയിലെ അപകടം നടക്കുന്ന യാത്രയുടെ തുടക്കത്തില്‍ സന്തോഷത്തിന്റെ സൂചകമായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത് യാത്രപോകുന്ന ട്രാവലറിന്റെ ചിത്രമായിരുന്നു. യാത്രയില്‍ ഉടനീളം ഈ ചിത്രം നിറഞ്ഞുനിന്നു. അധ്യാപകര്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് രാവിലെ യാത്രയുടെ വിവരം പുറത്തറിഞ്ഞത്. എന്നാല്‍ വൈകുന്നേരത്തോടെ അതേ യാത്ര ദുരന്തമായി മാറിയെന്ന വേദനാജനകമായ വാര്‍ത്തയാണ് നാടിനെ തേടി എത്തിയത്. പാങ്ങ് പള്ളിപ്പറമ്പിലെ ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ യാത്ര സംഘടിപ്പിച്ചത്.

അവധി ആഘോഷിക്കാന്‍ പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള സംഘം ഒരുമിച്ച് പുറപ്പെട്ടതായിരുന്നു. ഒന്നാം ക്ലാസ് അധ്യാപിക ഹസനത്ത്, കെ.ജി വിഭാഗത്തിലെ യശോദ, റസീന എന്നിവരെ ഒഴികെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് യശോദ യാത്രയില്‍ നിന്ന് പിന്മാറിയപ്പോള്‍, റസീനയും കൂടെ പോകാതിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്‌കൂളില്‍ നടത്തിയ പായസ ചാലഞ്ചിന്റെ വിജയത്തില്‍ നിന്നുണ്ടായ സന്തോഷം പങ്കിടാനുള്ള വിനോദയാത്രയായിരുന്ന വാല്‍പാറ യാത്ര. പായസ ചാലഞ്ച് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങിയ ഇവരുടെ കൂട്ടായ്‌മ, അതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് സര്‍പൈസ് യാത്ര ഒരുക്കിയത്. എന്നാല്‍ ആ മധുര വിജയാഘോഷം ഒടുവില്‍ ഒരു നാടിന്റെ തീരാത്തവേദനയായി മാറി. അധ്യാപകന്‍ അബ്ദുല്‍ മജീദിന്റെ ഭാര്യയും സമീപത്തെ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ അധ്യാപികയുമായ റുഖ്യയും സംഘത്തില്‍ ഉണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വരെ സന്തോഷത്തോടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വേദനയുടെ ഓര്‍മ്മകളായി മാറിയിരിക്കുകയാണ്. സ്‌കൂളിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ അധ്യാപക കൂട്ടായ്‌മ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍