Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

ഒളിവില്‍ക്കഴിയാന്‍ സഹായിക്കുന്നത് ഇടതു ജിഹാദികളെന്നു സൂചന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വൈറല്‍ പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചു വിവാഹം കഴിച്ച കേസ് അന്വേഷിക്കാന്‍ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കി. വൈറല്‍ പെണ്‍കുട്ടിയെയും വിവാഹം കഴിച്ച ഫര്‍മാനെയും കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സിപിഎം ഇടതു ജിഹാദികള്‍ ഇരുവര്‍ക്കും സംരക്ഷണമൊരുക്കുന്നതായാണ് സൂചന.

വൈറല്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് ഫര്‍മാനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫര്‍മാന്റെ സുഹൃത്തിനെയും പോലീസ് അന്വേഷിക്കുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് പോലീസ് ആവശ്യം. പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഇവര്‍ക്കു താമസ സൗകര്യമൊരുക്കിയരോടും പോലീസ് നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടിയുടെയും ഫര്‍മാന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നു പോലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൊച്ചി കേന്ദ്രീകരിച്ചുതന്നെ തിരയുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കൊച്ചി പോലീസിന്റെ സഹായവും തേടി.

സിപിഎം നേതാക്കള്‍, മന്ത്രി ശിവന്‍കുട്ടി എന്നിവരുടെ സഹായത്തോടെ തിരുവനന്തപുരത്താണ് വൈറല്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്. വിവാഹത്തിനു പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതികളുയര്‍ന്നു.

16 വയസ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മിഷനും കണ്ടെത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.