മുംബൈ: മഹാരാഷ്‌ട്രയെ നടുക്കിയ അമരാവതി പീഡനക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുന്നു. കേസിലെ പ്രതിയായ അയാൻ അഹമ്മദ് ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന ആരോപണം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. എന്നാൽ, ഈ ആരോപണം തള്ളിക്കളഞ്ഞ് മഹാരാഷ്‌ട്ര ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ രംഗത്തെത്തി. ഇതുവരെ തിരിച്ചറിഞ്ഞ എല്ലാ അതിജീവിതരും മുസ്ലിം പെൺകുട്ടികളാണെന്ന് അദ്ദേഹം വ്യക്തമാക്കി.അയാൻ അഹമ്മദ് ഏകദേശം 180ഓളം യുവതികളെ പ്രണയത്തിൽ കുടുക്കി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്യാരെ ഖാൻ ആരോപിച്ചു.പരത്വാഡ, അമരാവതി, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും, ചിലർ പ്രതിയുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പ്രതിയായ അയാൻ അഹമ്മദും സഹപ്രതി ഉസൈർ ഖാനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നതെന്നും പ്യാരെ സിയ ഖാൻ വിശദീകരിച്ചു.
അയാൻ അഹമ്മദ് തൻവീർ അഹമ്മദിനെതിരെ ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം, വിവരസാങ്കേതികവിദ്യാ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏപ്രിൽ 13 ന് അറസ്റ്റിലായ അയാൻ അഹമ്മദിനെ ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിൽ നിന്ന് അയാൾ വീഡിയോകളും ഫോട്ടോകളും പരത്വാഡയിൽ താമസിക്കുന്ന സുഹൃത്തായ ഉസൈർ ഇഖ്ബാൽ ഖാന് (20) കൈമാറിയതായി കണ്ടെത്തി. അചൽപൂർ സ്വദേശി മുഹമ്മദ് സാദ്, തബ്രീസ് ഖാൻ തസ്ലിം ഖാൻ (24), ഐഫാസ് ഖാൻ മനീർ ഖാൻ (26), മുഹമ്മദ് ഇമ്രാൻ മുഹമ്മദ് സാജിദ് (21), ഷെയ്ഖ് നവീദ് ഷെയ്ഖ് ഹസൻ (21) എന്നിവരാണ് മറ്റ് അഞ്ച് പ്രതികൾ.
അഹമ്മദ് തൻവീറിനെ കുടുക്കിയത് ഇയാളുടെ ഉറ്റ ചങ്ങാതി തന്നെയാണ്. പത്തൊൻപതുകാരനായ അഹമ്മദ് തൻവീറും സുഹൃത്തായ ഉജേർഖാനും ചേർന്നാണ് പെൺകുട്ടികളെ കെണിയിൽപെടുത്തിയിരുന്നത്. തൻവീർ പെൺകുട്ടികളുമായി ലൈംഗികമായി ഇടപഴകുന്ന ദൃശ്യങ്ങൾ പകർത്തിയത് ഉജേർ ഖാനായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങളുണ്ടായതോടെ ഉജേർ ഖാൻ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
















