ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ നിസഹകരണം മൂലം വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല.ബില്ല് പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാത്തതാണ് കാരണം.
ഭരണപക്ഷത്തിന് 290 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് അനുകൂലമായി 230 പേര്‍ വോട്ട് ചെയ്തു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ പാസാക്കാനാകാത്തത് ഇതാദ്യമായാണ്.
537 അംഗങ്ങളുള്ള ലോക്‌സഭയില്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ 360 പേരുടെ പിന്തുണ വേണ്ടതുണ്ടായിരുന്നു. എന്നാല്‍ 293 അംഗങ്ങള്‍ ഉള്ള എന്‍ഡിഎയ്‌ക്ക് ആവശ്യമായ 67 വോട്ടുകള്‍ അധികമായി സമാഹരിക്കാന്‍ കഴിഞ്ഞില്ല. ബില്ല് തടയുന്നത് ക്രൂരമായ രാഷ്‌ട്രീയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചു. കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്. വനിതാ സംവരണത്തെ, മണ്ഡല പുനര്‍നിര്‍ണയത്തില്‍ അശാസ്ത്രീയ ഉണ്ടെന്നും പ്രാദേശിക പ്രാതിനിധ്യത്തില്‍ കുറവുണ്ടാകുമെന്നും ആരോപിച്ച് പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയല്ലെന്ന് ചര്‍ച്ചയില്‍ മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എണ്ണം സഹിതം വ്യക്തമാക്കിയിട്ടും രാഷ്‌ട്രീയ കാരണങ്ങളാല്‍ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു.
















