Kerala

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം കാത്തിരിക്കുന്ന വേളയിലും കലഹമൊഴിയാതെ കോണ്‍ഗ്രസ്.സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തിയിലായിരുന്ന കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു.

രാജിക്കത്ത് കെപിസിസിക്ക് കഴിഞ്ഞ ദിവസം കൈമാറി.നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക വന്നപ്പോള്‍ അതില്‍ നിജേഷിന്റെ പേരുണ്ടായിരുന്നില്ല.പകരം ബാലുശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞത്. എന്നാല്‍ ബാലുശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല. തുടര്‍ന്നാണ് നിജേഷ് രാജിവച്ചതെന്നാണ് സൂചന.

താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും നിജേഷ് അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു.തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജിക്കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നും നിജേഷ് അരവിന്ദ് ആരോപിച്ചു.

Recent Posts