
ആലപ്പുഴ: ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വിഷു ആശംസാ കാർഡായി ഇ റക്കിയ ഹോട്ടലുടമ അറസ്റ്റിൽ. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തുടർന്നാണ് പോലീസ് നടപടി. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്‌തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.
ചേർത്തല മനോരമ കവലയ്‌ക്ക് വടക്കു വശത്തുള്ള മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനത്തിന്റെ വിഷു ആശംസയുടെ കാർഡിലാണ് ഈ വിവാദ ചിത്രം.
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയാറാക്കിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ബോധപൂർവം ചെയ്‌തതല്ലെന്നും സോഷ്യൽ മീഡിയ പോസ്‌റ്റ് തയാറാക്കുന്നത് ഫ്രീലാൻസറെ ഏൽപ്പിച്ചതാണെന്നുമാണ് അർഷാദ് പറയുന്നത്. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്.
വൈകിട്ട് വിഎച്ച്പിയുടെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.