കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ രഞ്ജിത്തിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ മൊഴി നല്‍കിയിരിക്കുന്നത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്.
എന്നാല്‍ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടർന്ന് ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും. രഞ്ജിത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്ന സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന കാരവാനും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോബി കുര്യനും ശാലിനിയും രഞ്ജിത്തിന് ഒളിവില്‍ പോകാൻ സഹായമൊരുക്കിയതായാണ് എസ്‌ഐടിയുടെ സംശയം. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നത്.
അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു.
















