ലാഹോര്‍: പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ സഹസ്ഥാപകനും കൊടും ഭീകരനുമായ അമീര്‍ ഹംസ (66) യെ അജ്ഞാതര്‍ വെടിവച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ഇയാള്‍ ലാഹോറിലെ ആശുപത്രിയിലാണ്. ലഷ്‌കര്‍ ഇ തൊയ്ബയില്‍ ഹാഫിസ് സയീദ് കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇയാള്‍ക്കാണ്.
ഭാരതത്തിലെ നിരവധി ഭീകരാക്രണങ്ങളുടെ സൂത്രധാരന്മാരില്‍ പ്രധാനിയാണിയാള്‍. ഒരു വാര്‍ത്താ ചാനലില്‍ നിന്നും ഇറങ്ങിവരുന്നതിനിടെ അജ്ഞാതര്‍ തുരുതുരാ വെടിവെക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഹംസയ്‌ക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മെയില്‍ ലാഹോറിലെ വസതിക്ക് പുറത്ത് വച്ച് ആക്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ഇയാള്‍ക്ക് പാക് അധികൃതര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് വീണ്ടും ആക്രമണമുണ്ടായത്.
ആഗോള ഭീകരന്‍ ഹാഫിസ് സയിദിന്റെ വലംകൈയാണ് ഇയാള്‍. അടുത്തിടെ പാകിസ്ഥാനില്‍ നടന്ന ലഷ്‌കറിന്റെ പ്രചരണ പരിപാടികളുടെ ചിത്രങ്ങളില്‍ ഹാഫിസ് സയിദിനൊപ്പം ഇയാളെയും കാണാം. ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കൂടിയായ ഇയാള്‍ 2002 ല്‍ ഖാഫീല ദാവത്ത് ഔര്‍ ഷഹാദത്ത് എന്ന പേരില്‍ പുസ്തകം എഴുതിയിട്ടുണ്ട്.
ലഷ്‌കറിനായി ധനസമാഹരണം നടത്തിയതിന് ഹംസയെ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നീ പേരിലായിരുന്നു ആദ്യം ഫണ്ട് സ്വരൂപിച്ചത്. ഈ സംഘടനകള്‍ക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തിയതോടെ, 2018ല്‍ ജെയ്‌ഷെ മന്‍ഖഫ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചായി പണപ്പിരിവ്.
















