മുംബൈ : ലൈംഗിക പീഡനത്തിനും നിർബന്ധിത മതപരിവർത്തനത്തിനുമുള്ള കേസിൽ അറസ്റ്റിലായ ഡാനിഷ് ഷെയ്‌ക്ക് നിരപരാധിയാണെന്ന് അവകാശപ്പെട്ട് അമ്മ തബസ്സും ഷെയ്ഖ് രംഗത്ത്. തന്റെ മകൻ നിരപരാധിയാണെന്നും തെറ്റായി കേസിൽ കുടുക്കിയതാണെന്നും അവർ അവകാശപ്പെട്ടു. മകൻ ഒരു നല്ല വ്യക്തിയാണെന്നും, സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നുവെന്നും നല്ലൊരു ഭാര്യയുണ്ടെന്നും അവർ പറഞ്ഞു. തന്റെ മകനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ തെറ്റാണെന്ന് അവർ ആരോപിച്ചു.
“എന്റെ കുട്ടിക്ക് ഇത് ചെയ്യാൻ കഴിയില്ല. മറ്റ് വിശ്വാസങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ നമ്മുടെ മതം പറയുന്നില്ല. വാസ്തവത്തിൽ, എല്ലാവരും സ്വന്തം മതം നിശ്ചയിച്ച പാത പിന്തുടരണമെന്ന് അത് പറയുന്നു,” – തബസ്സും പറഞ്ഞു. തന്റെ മകൻ ആരെയും മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് തബസ്സും അവകാശപ്പെട്ടു. കൂടാതെ ഡാനിഷ് ഒരു മിടുക്കനായ വ്യക്തിയാണെന്നും, മുമ്പ് ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്തയാളാണെന്നും അവർ വിശേഷിപ്പിച്ചു.
അതേ സമയം ഒമ്പത് വനിതാ ജീവനക്കാർ ആരോപണങ്ങളുമായി മുന്നോട്ട് വന്നതിനെത്തുടർന്ന് ടിസിഎസ് നാസിക്കിലെ ബിപിഒ യൂണിറ്റിൽ തുടരുന്ന ലൈംഗിക പീഡനത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും കേസുകൾ പുറത്ത് വന്നത്. തുടർന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷം ധരിച്ച ഒരു പോലീസ് സംഘം യൂണിറ്റിൽ ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്തി. അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മതപരമായ പീഡനം, മതപരിവർത്തന ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു പുരുഷ ജീവനക്കാരൻ നൽകിയ പരാതി ഉൾപ്പെടെ ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നീ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂണിറ്റിന്റെ എച്ച്ആർ മേധാവി നിദ ഖാൻ എന്ന മറ്റൊരു സ്ത്രീ ഇപ്പോഴും ഒളിവിലാണ്.
ഇതുവരെയുള്ള അന്വേഷണത്തിൽ മിക്ക കേസുകളിലും ഈ ഏഴ് പുരുഷന്മാരും കൂട്ടുപ്രതികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും, അവർ ഒരു സംഘമായി പ്രവർത്തിച്ചിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ടെന്നും നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കാർണിക് പറഞ്ഞു. കൂടാതെ ഇവർ ലക്ഷ്യമിട്ടവരിൽ ഭൂരിഭാഗവും 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഹിന്ദു ദൈവങ്ങൾക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങൾ, പ്രത്യേക ഭക്ഷ്യവസ്തുക്കൾ നിർബന്ധിച്ച് കഴിക്കൽ, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ, മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ സമ്മർദ്ദം എന്നിവയുൾപ്പെടെ മതപരമായ ബലപ്രയോഗവും പീഡനവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിച്ചിരിക്കുന്നത്.
















