ന്യൂദൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. വോട്ടെടുപ്പിൽ സർക്കാരിനെ 251 പേർ പിന്തുണച്ചു. 86 എൻഡിഎ എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 126 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചായിരുന്നു വോട്ടെടുപ്പ്.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ചർച്ചയ്‌ക്ക് തുടക്കം കുറിച്ചു. വനിതാ സംവരണ ബില്ലിനൊപ്പം ഭരണഘടന (131-ാം ഭേദഗതി) ബില്ലും, കേന്ദ്രഭരണ പ്രദേശ നിയമങ്ങൾ (ഭേദഗതി) ബില്ലും, ഡീലിമിറ്റേഷൻ ബില്ലും സർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കുന്നു. നാളെ വൈകുന്നേരം നാല് മണിവരെയാണ് വനിതാ സംവരണ ബില്ലിന്മേൽ ചർച്ച നടക്കുക. ബില്ലിനെക്കുറിച്ച് ഇന്ന് വൈകുന്നേരം 3.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്യും.
സ്ത്രീ ശാക്തീകരണത്തിനായുള്ള “ചരിത്രപരമായ ചുവടുവയ്‌പ്പ്” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ബിൽ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല പ്രതിപക്ഷ എംപിമാരും സ്വീകരിച്ചത്. അതിന് ശേഷമാണ് വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമെന്നാണ് ബില്ലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് കെസി വിമര്‍ശിച്ചു.
ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്.
















