തിരുവനന്തപുരം: മെയ് 4ന് വോട്ടെണ്ണൽ നടക്കാനിരിക്കെ യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുകയാണ്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാലിനെ പുകഴ്‌ത്തി കെ.സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിനുള്ളിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായിരിക്കുകയാണ്. നേരത്തേ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യാനെന്നാണ് സുധാകരൻ പറഞ്ഞത്. എന്തായാലും എംപിമാരിൽ പലർക്കും ഇതിൽ അതൃപ്തിയുള്ളതായാണ് റിപ്പോർട്ടുകൾ.
കെ സുധാകരൻ പങ്കുവെച്ച പോസ്റ്റിലെ അതൃപ്തി ഹൈക്കമാൻഡിനെ എംപിമാർ അറിയിച്ചേക്കുമെന്നാണ് വിവരം. കെ.സി. വേണുഗോപാൽ കേരളത്തിലെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്. സംസ്ഥാന രാഷ്‌ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്‌ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണെന്നും സുധാകരൻ പോസ്റ്റൽ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ.സി. വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത് എന്നും സുധാകരൻ പറഞ്ഞിരുന്നു. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വി.ഡി. സതീശന്റെ അനുകൂലികൾ കമൻ്റ് ബോക്സ് കയ്യടക്കി. സതീശനെ ഒതുക്കാൻ കെസിഎ കൊണ്ടുവരാൻ നിൽക്കരുത്. ആ പരിപ്പും കലവും മാറ്റി വെച്ചാളി വി.ഡി. സതീശൻ തന്നെ സിഎം, വി.ഡി. സതീശൻ വരും കേരളം വികസിക്കും, തുടങ്ങിയവയാണ് ഭൂരിഭാഗം പേരും കമൻ്റിട്ടത്.
മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും, സുധാകരന്റെ പോസ്റ്റ് സതീശനെതിരെ ഉള്ള ഒളിയമ്പ് ആണെന്നുമുള്ള തരത്തിലുള്ള അഭിപ്രായവും കമൻ്റ് ചെയ്യപ്പെട്ടു. ഈ തർക്കങ്ങളിൽ മുസ്ലീം ലീഗിന് കടുത്ത എതിർപ്പാണുള്ളത്. മുഖ്യമന്ത്രി ചർച്ചയിൽ നിർണായകമാവുക ലീഗിന്റെ നിലപാടായിരിക്കും.
















