
ബെംഗളൂരു: ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകക്കേസിൽ പ്രത്യേക കോടതി കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പ്രതികളെ കുറ്റക്കാരാണെന്ന് വിധിച്ചു. ഏപ്രിൽ 16ന് ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്യും.
2016-ൽ ധാർവാഡ് സബർബൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജഡ്ജി സന്തോഷ് ഗജാനൻ ഭട്ടാണ് വിധി പ്രസ്താവിച്ചത്, കുറ്റക്കാരായ എല്ലാ വ്യക്തികളെയും ഉടൻ കസ്റ്റഡിയിലെടുക്കാൻ സിബിഐയോട് നിർദ്ദേശിച്ചു.
സിബിഐ അന്വേഷിച്ച കുറ്റങ്ങളിൽ ഐപിസിയിലെ 120 ബി, 302, 217, 201, 143, 147, 148 എന്നീ വകുപ്പുകൾ സെക്ഷൻ 149 നോടൊപ്പം ചേർത്തിരുന്നു. ആയുധ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വ്യവസ്ഥകളും ചുമത്തി. ശിക്ഷാവിധി പ്രഖ്യാപിച്ച ശേഷം, അന്തിമ ശിക്ഷ വിധിക്കുന്നതിനായി കോടതി വാദം കേൾക്കൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്.
ആരാണ് വിനയ് കുൽക്കർണി?
ധാർവാഡ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎയാണ് വിനയ് കുൽക്കർണി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന കുൽക്കർണി 2023 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയപ്പോഴും സീറ്റ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രചാരണ വേളയിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ഭാര്യയും മകളും അദ്ദേഹത്തിനായി പ്രചാരണം നടത്തി. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020 നവംബറിൽ സിബിഐ കുൽക്കർണിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ എല്ലാ കുറ്റങ്ങളും അദ്ദേഹം ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
2016 ജൂണിൽ ധാർവാഡിലെ ഒരു ജിമ്മിൽ വെച്ചാണ് ബിജെപി ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡ കൊല്ലപ്പെട്ടത്. തുടർന്ന് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെ തുടർന്ന് 2019 സെപ്റ്റംബറിൽ കർണാടക സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറി. അന്വേഷണത്തിനിടെ നിരവധി പ്രതികൾക്കെതിരെ സിബിഐ നിരവധി കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.