മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യമിട്ട് ഗുരുതരമായ ലൈംഗിക ചൂഷണവും ബ്ലാക്ക്മെയിലും നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ പറതവാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ബിജെപി നേതാവ് അനിൽ ബോണ്ടെ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഏകദേശം 180ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ വലയിലാക്കി ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ പക്കൽ നിന്നും 350ലധികം അശ്ലീല വീഡിയോകൾ പൊലീസ് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രണയം നടിച്ച് പെൺകുട്ടികളെ സമീപിച്ച് വിശ്വാസം നേടിയ ശേഷം മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു ഇയാളുടെ രീതി.
തുടർന്ന് രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ചില വീഡിയോകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ഇയാൾ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നാണ് പോലീസിന്റെ സംശയം. ഇതിന്മേൽ അന്വേഷണം ഊര്ജിതമാണ്.
വാട്സാപ്, സ്നാപ് ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഗ്രൂപ്പുകൾ വഴിയാണ് പ്രതി ഇരകളെ കണ്ടെത്തിയിരുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് എഐഎംഐഎം പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാൾ, പാർട്ടി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അറസ്റ്റിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ ഇത്തരം പോസ്റ്റുകൾ ഇയാൾ നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ഫോണിൽ കണ്ടെത്തിയ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നത് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. ഇതിനൊപ്പം, ഇന്റർനെറ്റിൽ പ്രചരിച്ച ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പർത്ത്വാഡ, അചൽപുർ എന്നിവിടങ്ങളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
















