കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രതികള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കെയുഡബ്യൂജെ പരാതിയില്‍ ഉന്നയിച്ചു.
സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും ശാരീരിക അതിക്രമത്തിനുള്ള ആഹ്വാനം ക്രമസമാധാന നിലയോടുള്ള വെല്ലുവിളിയാണെന്നും കെയുഡബ്യൂജെ അഭിപ്രായപ്പെട്ടു. സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യയാണെന്നും കെയുഡബ്യൂജെ പറഞ്ഞു.
സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ അധിക്ഷേപങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടി വിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, വിദ്വേഷ പ്രചാരണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇടതുസൈബര്‍ പ്രൊഫൈലുകളായ അര്‍ജുന്‍ ആയങ്കി, അഡ്വ. വൈശാഖന്‍ എന്‍ വി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പരാതി നല്‍കിയത്.
സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിലൂടെ ആവശ്യപ്പെട്ടു. സൈബര്‍ അതിക്രമം ഉള്‍പ്പെടുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് എത്രയും വേഗം നിര്‍ദേശം നല്‍കണമെന്നും പരാതിയിലൂടെ ഉന്നയിച്ചു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ പരിപാടിയില്‍ സ്മൃതി പരുത്തിക്കാട് നടത്തിയ പ്രസ്താവനക്കെതിരെയാണ് ഇടത് സൈബറിടങ്ങളിൽ അധിക്ഷേപം. തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്ത ബാധിതരെ ‘കൊണ്ടുവന്ന് നാടകം കളിച്ചു’ എന്ന് അവര്‍ ആരോപിച്ചതാണ് ഇടത് അനുകൂലികളെ രോഷം കൊള്ളിച്ചത്.
സ്മൃതി പരുത്തിക്കാട് പറഞ്ഞത്, തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്തബാധിതരെ കൊണ്ടുവന്ന് നാടകം കളിച്ചു എന്നാണ്. വയനാട് ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍, മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയെ ‘തെരഞ്ഞെടുപ്പ് നാടകം’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു അവർ. സ്മൃതിയെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ട് വളഞ്ഞിട്ട് അക്രമിക്കുന്നതരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. അറപ്പുളവാക്കുന്ന ഭാഷയിലാണ് സ്മൃതിക്കെതിരായ വിമർശനങ്ങൾ ഏറെയും. എന്നാൽ, മാധ്യമ പ്രവർത്തക എന്ന നിലയിൽ തന്റെ അഭിപ്രായം പറയാനുള്ള അവകാശം സ്മൃതി പരുത്തിക്കാടിനുണ്ടെന്നും അവരെ അപമാനിക്കാനുള്ള നീക്കം ശരിയല്ലെന്നും സ്മൃതിയെ അനുകൂലിക്കുന്നവർ പറയുന്നു.
















