Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൊടുപുഴ: കൈയേറ്റത്തിലൂടെ നഷ്ടമായ ക്ഷേത്രഭൂമി 46 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തിരികെ പിടിച്ച് തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര (ശ്രീധര്‍മ്മശാസ്താ ക്ഷേത്രം) ദേവസ്വം ട്രസ്റ്റ്. പുരാതനകാലത്ത് കീഴ്മലൈ നാട്ടുരാജ്യത്തിന്റെ സൈനിക ആസ്ഥാന കേന്ദ്രമായിരുന്നു തൊണ്ടിക്കുഴ. ഇവിടുത്തെ ആരാധനാ മൂര്‍ത്തിയായിരുന്നു ധര്‍മ്മശാസ്താവ്. ക്ഷേത്രം പിന്നീട് യുദ്ധത്തില്‍ തകര്‍ക്കപ്പെടുകയും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂജ പൂര്‍ണമായും മുടങ്ങുകയും ചെയ്തു. പരിസരമാകെ കൈയേറ്റത്തിലൂടെ നഷ്ടമായി. ക്ഷേത്ര ഭാഗങ്ങള്‍ നിലനിന്ന ഭൂമി കാട് പിടിക്കുകയും ചെയ്തു.

ക്ഷേത്രത്തിന്റെ ദുരവസ്ഥ കണ്ട് നാട്ടുകാരയ ഭക്തര്‍ 1978-ല്‍ കാടുതെളിച്ച് പൂജ തുടങ്ങി. ഈ സമയത്ത് ദേവന്റെ വിഗ്രഹവും പീഠവും വരെ ഉടഞ്ഞ അവസ്ഥയിലായിരുന്നു. ശ്രീകോവിലും ചുറ്റും അഞ്ച് സെന്റ് ഭൂമിയുമായിരുന്നു അന്ന് ക്ഷേത്രത്തിന് അവശേഷിച്ചിരുന്നത്. ശ്രീകോവിലിന് സമീപത്തെ തെങ്ങുകളിലെ ആദായം എടുക്കുന്നതുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരും ഭരണസമിതിയുമായി 1981ല്‍ തര്‍ക്കമുണ്ടായി.

പിന്നാലെ പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് തൊടുപുഴ മുന്‍സിഫ് കോടതിയിലും കേസെത്തി. എട്ട് പേരെ പ്രതികളാക്കി എം.വി. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായുള്ള ക്ഷേത്ര ഭരണസമിതി ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഒരു ഏക്കര്‍ 22 സെന്റ് സ്ഥലം സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തൊണ്ടിക്കുഴ ശ്രീധര്‍മ്മശാസ്താവിന്റെ പേരിലുള്ളതായി രേഖകള്‍ ലഭിച്ചു. ഇതിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൂജാരി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. ക്ഷേത്രത്തിലെ വലിയ ഭജനമണ്ഡപവും തിടപ്പള്ളിയും സ്റ്റോറും ഉള്‍പ്പടെ തീയിട്ടു. ഭരണസമിതി കേസുമായി മുന്നോട്ടുപോയി 1989ല്‍ അനുകൂലമായ ആദ്യ വിധി സമ്പാദിച്ചു. എതിര്‍കക്ഷികള്‍ സുപ്രീംകോടതിയിലടക്കം പോയെങ്കിലും കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചു. 1995ലാണ് ക്ഷേത്രം വീണ്ടും പൂജകള്‍ക്കായി തുറന്നത്.

2023ല്‍ ഹൈക്കോടതി, വിധി നടത്തിപ്പിനായി കീഴ്‌ക്കോടതിയിലേക്ക് കൈമാറി. 2025 ഡിസംബറില്‍ മുന്‍സിഫ് കോടതി ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി ക്ഷേത്ര ഭരണസമിതിക്ക് നല്‍കാന്‍ ഉത്തരവായി. കോടതി ആമിനും താലൂക്ക് സര്‍വെയറും സുരക്ഷയ്‌ക്കായി പോലീസുമെത്തിയാണ് ഒരു വീട് അടങ്ങുന്ന 69.25 സെന്റ് അളന്ന് ക്ഷേത്ര ഭരണസമിതിക്ക് കൈമാറിയത്. തിരികെ ലഭിച്ച ഭൂമിയില്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പ്രസിഡന്റ് ഒ.ആര്‍. അനൂപ്, സെക്രട്ടറി സി.ടി. സുഭാഷ്, ഖജാന്‍ജി പി.ജി. മുരളി എന്നിവര്‍ അറിയിച്ചു.

Recent Posts