നോയിഡ: തൊഴിലാളികൾ നടത്തുന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങൾ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്‌ഭർ. സംഭവത്തിൽ പാകിസ്ഥാന്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. മേഖലയിൽ നിന്ന് അടുത്തിടെ നടന്ന ഭീകരബന്ധമുള്ള അറസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ മുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമങ്ങൾ നടന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. പാകിസ്ഥാന്‍
കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുമായി ബന്ധമുള്ള നാല് ഭീകരവാദികളെ അടുത്തിടെ നോയിഡയിൽ നിന്നും മീററ്റിൽ നിന്നും പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്‌ഭർ വ്യക്തമാക്കി.
അക്രമ സംഭവങ്ങളിൽ ഇതുവരെ 300 പേരെ അറസ്റ്റ് ചെയ്തതായും നൂറിലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഫാക്ടറികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസാഫർനഗറിൽ പങ്കെടുത്ത പരിപാടി തടസ്സപ്പെടുത്താൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിച്ചതായും മന്ത്രി ആരോപിച്ചു. തൊഴിലാളികൾ പ്രകോപനങ്ങളിൽ വീഴരുതെന്നും സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ നോയിഡയിലെത്തി ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ നോയിഡയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. പോലീസിനും അർദ്ധസൈനിക വിഭാഗത്തിനും പുറമെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.















