ഇസ്ലാമാബാദ്: ഗായിക ആശാ ഭോസ്‌ലെയുടെ മരണത്തിൽ ആദരമർപ്പിച്ച് വാർത്ത നൽകിയ പാക് ചാനലിന് കാരണംകാണിക്കൽ നോട്ടീസ്. പാകിസ്ഥാനിലെ മാദ്ധ്യമ നിയന്ത്രണ അതോറിറ്റി (പിഇഎംആർഎ)യാണ് നോട്ടീസ് അയച്ചത്. ജിയോ ന്യൂസിനെതിരെയാണ് നടപടി.
ഇന്ത്യൻ ഉള്ളടക്കങ്ങൾ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ പാകിസ്ഥാൻ സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചുവെന്നതാണ് ജിയോ ചാനലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പാക് മാദ്ധ്യമ നിയന്ത്രണ അതോറിറ്റിയുടെ നടപടി ഖേദകരമാണെന്ന് ജിയോ ന്യൂസ് ഉർദു മാനേജിംഗ് ഡയറക്‌ടർ അസർ അബ്ബാസ് അഭിപ്രായപ്പെട്ടു. കലയും കലാകാരന്മാരും ഒരിക്കലും യുദ്ധങ്ങളുടെയും രാഷ്‌ട്രീയസംഘർഷങ്ങളുടെയും ഇരകളാകാൻ പാടില്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇന്ത്യൻ ഉള്ളടക്കങ്ങൾ പാകിസ്ഥാന്റെ പ്രാദേശിക സംസ്‌കാരത്തെ തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018-ലാണ് പാക് സുപ്രീംകോടതി ഇത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയത്. ആശാ ഭോസ്‌ലെയെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിലൂടെ ഈ ഉത്തരവ് ചാനൽ മനപൂർവം ലംഘിച്ചതായാണ് അധികൃതർ വാദിക്കുന്നത്. എന്നാൽ
ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ കലാജീവിതത്തെക്കുറിച്ച് പരാമർശിക്കുന്നത് സ്വാഭാവികമാണെന്നും ആശാ ഭോസ്‌ലെയെപ്പോലൊരു കലാകാരിക്ക് തങ്ങൾ നൽകിയ ആദരം കുറഞ്ഞുപോയെന്നും അസർ അബ്ബാസ് പറഞ്ഞു. ആശാ ഭോസ്‌ലെയ്‌ക്ക് പാകിസ്ഥാനിലെ കലാകാരന്മാരുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
‘പാകിസ്ഥാൻ ഗായിക നൂർജഹാനെ ആശാ ഭോസ്‌ലെ തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് കരുതിയിരുന്നത്. നുസ്‌റത്ത് ഫത്തേ അലി ഖാൻ പോലുള്ള പ്രശസ്‌തരായ പാക് ഗായകരോടൊപ്പം സഹകരിക്കുകയും നസീർ കാസ്‌മിയെപ്പോലുള്ള ഉർദു കവികളുടെ രചനകൾക്ക് ശബ്‌ദം നൽകുകയും ചെയ്‌തിട്ടുണ്ട്. ആശ ഭോസ്‌ലെയുടെ കല അതിർത്തികൾക്കപ്പുറം വ്യാപിച്ചതാണ്’ – അബ്ബാസ് കുറിച്ചു.
















