World

‘അവുറുഡു’….അതും വിഷുവാണ്; കണിയൊരുക്കി പുത്താണ്ടിനെ വരവേറ്റ് സിംഹളർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാളെ വിഷു. ഇവിടെ നിന്ന് ചെറിയൊരു കടല്‍ ദൂരമക്കരെ വിഷുവിന് സമാനമായൊരു പുതുവര്‍ഷ ആഘോഷമുണ്ട്. ശ്രീലങ്കന്‍ സിംഹളരുടെ കൊയ്‌ത്തുല്‍സവമായ അവുറുഡു. പേരില്‍ ‘വിഷുപ്പൊരുത്ത’മില്ലെങ്കിലും ആഘോഷങ്ങള്‍ പാതിയും ഒരു പോലെയാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ 14 നാണ് അവുറുഡു ആഘോഷം. മീനം വിട്ട് മേടരാശില്‍ സൂര്യനെത്തുമ്പോള്‍ പുതുവര്‍ഷമായി, വിഷുവായി. അവുറുഡുവും അങ്ങനെ തന്നെ. കണിയൊരുക്കിയാണ് സിംഹളരും പുത്താണ്ടിനെ വരവേല്ക്കുന്നത്. നിലവിളക്കു കൊളുത്തി നെയ്യപ്പം, വിഷുക്കട്ട, പിന്നെയും പലതരം പലഹാരങ്ങള്‍ പഴങ്ങള്‍ ഇവയെല്ലാം താലത്തിലൊരുക്കിയാണ് കണിവയ്‌ക്കുന്നത്.

വീടും തൊടിയും വൃത്തിയാക്കുന്നതുള്‍പ്പെടെ മാര്‍ച്ചിലേ തുടങ്ങും അവുറുഡു ഒരുക്കങ്ങള്‍. വിഷുവിന്റെ വരവറിയിച്ച് നമുക്ക് കൊന്ന പൂക്കുമ്പോള്‍ അവുറുഡുവിനെ ചെമ്പട്ടു നീട്ടി സ്വീകരിക്കാന്‍ ലങ്ക നിറയെ എരബാഡു പൂക്കള്‍ വിരിയും. കത്തുന്ന ചുവപ്പോടെ ഈ മുരിക്കിന്‍ പൂവുകള്‍ വേലിപ്പത്തലുകളില്‍ വിരിഞ്ഞു നില്ക്കുന്നത് ഉള്‍നാടന്‍ ലങ്കയിലെ അതിമനോഹര കാഴ്ചയാണ്. തുടുത്തു വിളയുന്ന കശുമാവിന്‍ പഴങ്ങളും അവര്‍ക്ക് ശുഭസൂചകമാണ്. വിത്തും കൈക്കോട്ടും പാടി വിഷുപക്ഷിയെത്തും പോലെ അവിടെയുമുണ്ട് ശുഭസൗഭാഗ്യങ്ങളുടെ ഉണര്‍ത്തു പാട്ടുകാരന്‍. ‘കൊഹെ’ യെന്ന കുയിലാണത്. അഥവാ ഏഷ്യന്‍ കോയല്‍.

പുതുവര്‍ഷത്തിന്റെ ഐശ്വര്യത്തിന് നമ്മളൊരുക്കുന്ന വിഷുക്കട്ട സിംഹളര്‍ക്കും പ്രധാനമാണ്. തേങ്ങാപ്പാലും പുന്നെല്ലിന്റെ അരിയും ചേര്‍ത്ത് കുറുക്കിയെടുക്കുന്ന ഈ ലഘുഭക്ഷണത്തിന്റെ ലങ്കന്‍ പേരാണ് കിരിബാത്ത്. നെയ്യപ്പം (കിവും എന്ന് സിംഹളയില്‍), അച്ചപ്പം, അരിയുണ്ട തുടങ്ങിയ മലയാളി പലഹാരങ്ങള്‍ക്കൊപ്പം തനത് ശ്രീലങ്കന്‍ മധുരങ്ങളും ധാരാളമുണ്ടാകും. കറുവയിലച്ചാറില്‍ മാവു കുഴച്ചുണ്ടാക്കുന്ന ആസ്മിയാണ് അതിലെ തിളങ്ങും താരം.

വിഷുഫലം പോലെ ജ്യോതിഷ പ്രവചനവും അവര്‍ക്ക് പരമപ്രധാനമാണ്. നേക്കത്ത് എന്നാണ് ഇതിനു പറയുന്നത്. പുതുവര്‍ഷ ചടങ്ങുകള്‍ക്കെല്ലാം മുഹൂര്‍ത്തങ്ങളുമുണ്ട്. പോയ വര്‍ഷത്തെ തിന്മകളൊക്കെ കഴുകിക്കളയുന്നതിന്റെ പ്രതീകമായി’ പുതുവര്‍ഷ തലേന്നാള്‍ ‘ഹിസ തേല്‍ ഗാമ ‘ എന്ന ഔഷധക്കൂട്ടുകളിട്ട എണ്ണ തേച്ചുകുളിയുണ്ട്. അതുകഴിഞ്ഞ് ‘പുണ്യ കാലയ’ എന്നൊരു സമയം ഗണിച്ചെടുക്കും. ആ നേരത്ത് ജോലിയൊന്നും ചെയ്യാന്‍ അനുവാദമില്ല. പുതുവര്‍ഷ പുലര്‍ച്ചെ മുറ്റത്ത് അടുപ്പു കൂട്ടി പാലുകാച്ചിയാണ് അവുറുഡു ചടങ്ങുകള്‍ തുടങ്ങുന്നത്. അവയെല്ലാം നേക്കത്ത് അനുസരിച്ചുള്ള സമയക്രമം പാലിച്ചാവണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും വീടുകളിലെ സവിശേഷ ചടങ്ങുകള്‍ക്കും മുഹൂര്‍ത്തം കുറിക്കുന്നതും നേക്കത്തിന്റെ ഭാഗമാണ്.

കൈനീട്ടം നല്കുന്ന കീഴ്‌വഴക്കം സിംഹളര്‍ക്കുമുണ്ട്. കണികണ്ടു കഴിയുമ്പോള്‍ വെറ്റില നല്കി മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വന്ദിച്ചാണ് കൈനീട്ടം വാങ്ങുന്നത്. കാശിനൊപ്പം ഒരു കഷ്ണം കിരിബാത്തും കാരണവര്‍ കൈനീട്ടമായി നല്കും. പുതുവസ്ത്രങ്ങളും പതിവാണ്.

ഉച്ചയ്‌ക്ക് വിഭവസമൃദ്ധ സദ്യകഴിഞ്ഞാല്‍ പിന്നെ നാടന്‍ കളികളുടെ നാട്ടരങ്ങ് ഉണരും. കമ്പവലി, ഉറിയടി, ഊഞ്ഞാലാട്ടം, തേങ്ങ ചിരവല്‍ മത്സരം തുടങ്ങി ‘ അവുറുഡു ക്രീഡകളുടെ’ നീണ്ടൊരു നിരയാണങ്ങനെ.

പുത്താണ്ട് എന്ന തമിഴ് പുതുവര്‍ഷ പിറവിയ്‌ക്കും, ശ്രീലങ്കയില്‍ തുല്യപ്രാധാന്യമുണ്ട്. വംശീയ വിദ്വേഷമില്ലാതെ സ്‌നേഹസമ്മാനങ്ങള്‍ കൊണ്ടും കൊടുത്തുമാണ് പുത്താണ്ടും അവുറുഡുവും അവിടെ സമരസപ്പെടുന്നത്.