ഹവാന : അമേരിക്കയ്‌ക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ. ക്യൂബയ്‌ക്കെതിരെ സൈനിക ആക്രമണം നടത്താനോ അവരുടെ സർക്കാരിനെ അട്ടിമറിക്കാനോ യുഎസിന് സാധുവായ ഒരു കാരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻബിസി ന്യൂസിന്റെ പ്രശസ്തമായ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് ഡയസ്-കാനൽ ഈ പ്രസ്താവന നടത്തിയത്.
യുഎസ് ക്യൂബയെ ആക്രമിച്ചാൽ അത് വളരെ ചെലവേറിയതായിരിക്കുമെന്നും അത് മുഴുവൻ മേഖലയുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമിച്ചാൽ ക്യൂബൻ ജനത അവരുടെ രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അങ്ങനെയൊരു സമയം വന്നാൽ, ക്യൂബയിൽ സൈനിക ആക്രമണം നടത്തുന്നതിനോ, സർജിക്കൽ ഓപ്പറേഷൻ നടത്തുന്നതിനോ, പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകുന്നതിനോ യുഎസിന് ഒരു ന്യായീകരണവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആക്രമണം ഉണ്ടായാൽ നമ്മൾ സ്വയം പ്രതിരോധിക്കും. ആവശ്യമെങ്കിൽ, നമ്മൾ ജീവൻ പോലും നൽകും. കാരണം നമ്മുടെ ദേശീയഗാനത്തിൽ എഴുതിയിട്ടുണ്ട്, രാജ്യത്തിനുവേണ്ടി മരിക്കുക എന്നാൽ ജീവിക്കുക എന്നാണെന്നും പ്രസിഡൻ്റ് പറഞ്ഞു.
അതേ സമയം തന്നെ ക്യൂബയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്ന സമയത്താണ് പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിന്റെ ഈ പ്രസ്താവന വരുന്നത്. ഇരു രാജ്യങ്ങളും ചർച്ചകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നു.
ക്യൂബയ്‌ക്കെതിരെ അമേരിക്ക ശത്രുതാപരമായ നയമാണ് പിന്തുടരുന്നതെന്ന് ഡയസ്-കാനൽ ആരോപിച്ചു. ക്യൂബയോട് എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കാൻ യുഎസിന് ധാർമ്മിക അവകാശമില്ലെന്നും എന്നാൽ യാതൊരു വ്യവസ്ഥകളുമില്ലാതെ ക്യൂബ ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏത് വിഷയവും ചർച്ച ചെയ്യാം. ക്യൂബ അതിന്റെ രാഷ്‌ട്രീയ വ്യവസ്ഥയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം തന്നെ ക്യൂബൻ സർക്കാരിനെതിരെ അഴിമതി ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപിന്റെ പ്രസ്താവനകളെ ഒരു മുന്നറിയിപ്പായി ഡയസ്-കാനൽ സ്വീകരിച്ചു. ക്യൂബ തങ്ങളുടെ ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ പൂർണ്ണമായും തയ്യാറായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
മൊത്തത്തിൽ യുഎസ് സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശമാണ് ക്യൂബ നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്തുതന്നെയായാലും രാജ്യം അതിന്റെ സ്വാതന്ത്ര്യവും രാഷ്‌ട്രീയ വ്യവസ്ഥയും സംരക്ഷിക്കാൻ പോരാടാൻ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
















