തികച്ചും ആകസ്മികമായിരുന്നില്ല, എങ്കിലും അപ്രതീക്ഷിതമായിരുന്നു സിനിമാ ലോകത്തെക്കുള്ള ഗോവിന്ദിന്റെ വളര്‍ച്ച. ആഗ്രഹമുണ്ടായിരുന്നു, പക്ഷേ, അത് ഹോളിവുഡ് വരെ എത്തുന്നതാവുമെന്ന് കരുതിയില്ല. ഓസ്‌കാര്‍ അക്കാദമിയിലെ ഇന്റേണ്‍ഷിപ്, അവിടെയൊരു ചെറു സിനിമയുടെ പിറവി, ജന്മനാട്ടില്‍ അതിന്റെ പ്രദര്‍ശനങ്ങള്‍, സിനിമാ വിര്‍ച്വല്‍ ലോകമാണെന്നതു പോലെ ഈ വളര്‍ച്ചയുടെ കാര്യത്തിലും ‘വിര്‍ച്വല്‍ റിയാലിറ്റി’യുണ്ട് എന്നു പറയാം.
ഗോവിന്ദ്.കെ.സജി, തൃശൂര്‍ സ്വദേശി,വയസ്സ് 37. 2015 വരെ മറ്റൊന്നായിരുന്നു പ്രൊഫൈല്‍:; ആസ്ഥാനം ബാംഗ്ലൂര്‍. ജോലി ഐ ടി സെയില്‍സ് ഫീല്‍ഡില്‍.
അങ്ങനെയിരിക്കെയാണ് സംവിധായകന്‍ ബ്ലെസ്സിയുമായി കൂടിക്കാണാനിടയായത്. അതൊരു വഴിത്തിരിവായി. ഗോവിന്ദ് ചെയ്ത ഒട്ടേറെ പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും കണ്ട ബ്ലെസ്സി ചോദിച്ചു, ‘ ഇതില്‍ എവിടെയാണ് ഗോവിന്ദിന്റെ ഐഡന്റ്റിറ്റി?’ അതൊരു പുതിയ ചിന്തയ്‌ക്ക് വഴി തുറക്കുകയായിരുന്നു. ബ്ലസ്സി ഒരു വണ്‍ ലൈനറും പറഞ്ഞു: ”എന്തെങ്കിലും ഒന്നിനെ പിന്തുടരുക” എന്ന്. പറഞ്ഞത് മനസ്സിലാക്കി; പിന്തുടര്‍ന്നു, കുറേ നാള്‍. വീടും വീട്ടുകാരും പിന്തുണച്ചു. തുടര്‍നാളുകള്‍ പകലും രാത്രിയും ആയിരുന്നില്ല. പണിയും പഠിത്തവും ആയിരുന്നു. ബാംഗ്ലൂരിലെ ഒരു വര്‍ഷത്തെ ഫിലിംമേക്കിങ് കോഴ്സ് കഴിഞ്ഞ ഉടനെ ജോലി ലഭിച്ചതോടെ പിന്നീട് വഴി തെളിഞ്ഞു. വീഡിയോ എഡിറ്റര്‍, കോര്‍പ്പറേറ്റ് ഇന്‍ഡസ്ട്രിയില്‍ വിഷ്വല്‍ മേഖലയില്‍, ഫിലിം മേക്കിങ് ജോലികള്‍- ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരി സിനിമാ ലോകത്തേക്ക് ചുവടുമാറ്റുകയായിരുന്നു.
പക്ഷേ, ആകസ്മികമല്ലായിരുന്നു ഈ വഴിയിലേക്കുള്ള വഴിയെന്നു പറയാന്‍ കാരണമുണ്ട്. ഗോവിന്ദ് വളരെ കുട്ടിയായിരിക്കെത്തന്നെ കമ്പ്യൂട്ടര്‍-ഐടി കമ്പക്കാരനായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏറെ വൈദഗ്ധ്യം ഉള്ളവര്‍ക്ക് വഴങ്ങുന്ന കമ്പ്യൂട്ടര്‍ കോഡിങ് വശമാക്കിയിരുന്നു. ഒമ്പതാം ക്ലാസില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വേര്‍ ‘എക്സ്പര്‍ട്ടാ’യി; കമ്പ്യൂട്ടര്‍ അഴിച്ചുപണി വരെ പഠിച്ചു. എഞ്ചിനീയറിങ് പഠനം കഴിഞ്ഞപ്പോഴേക്കും നെറ്റ് വര്‍ക്കിങ്, സൈബര്‍ സെക്യൂരിറ്റി ഒക്കെ വശമാക്കി. 2005 ല്‍ ഇറങ്ങിയ സന്തോഷ് ശിവന്റെ ‘അനന്തഭദ്രം’, ശങ്കറിന്റെ ‘അന്യന്‍’ തുടങ്ങിയവ ഗോവിന്ദിനെ സിനിമാ ലോകത്തേക്ക് ഏറെ ഭ്രമിപ്പിച്ചു. 2015-ല്‍ ഫിലിം സ്‌കൂളില്‍ ചേര്‍ന്ന് സാങ്കേതിക കാര്യങ്ങള്‍ പഠിച്ചു. സിനിമാട്ടോഗ്രാഫിയും എഡിറ്റിങ്ങും വശമാക്കി, ഒരു ‘സിനിമാക്കാരനായി’.

അതിനിടെ സിനിമാലോകത്തെ സാധ്യതകള്‍, അവസരങ്ങള്‍ വശത്താക്കാന്‍ ശ്രമങ്ങള്‍ നടന്നു. ന്യൂ യോര്‍ക്ക് ഫിലിം അക്കാദമി (എന്‍വൈഎഫ്എ) യുടെ രണ്ടു വര്‍ഷത്തെ ഫിലിം മാസ്റ്റര്‍ ഡിഗ്രിക്ക് ചേര്‍ന്നു; 2023- 24 വര്‍ഷത്തില്‍ പഠിച്ച് മാസ്റ്റേഴ്സ് നേടി. അമേരിക്കയില്‍ കൗണ്ടിയില്‍ കലിഫോര്‍ണിയയില്‍; സിനിമാലോകത്തിന്റെ ‘പുലിമടയില്‍’- ഹോളിവുഡ്ഡില്‍! സിനിമയുടെ ലോക തലസ്ഥാനത്ത് ഏതാനും കിലോമീറ്ററുകള്‍ക്കകത്ത് ലോകസിനിമയിലെ വമ്പന്മാര്‍. ഒരു കൊച്ചു പ്രദേശത്തെ വലിയ ലോകം. അമ്പരന്നു നില്‍ക്കാതെ അടുത്തറിഞ്ഞ് അനുഭവിച്ചതാണ് ഗോവിന്ദിന്റെ നേട്ടം. നടന്മാരെ, സംവിധായകരെ, സാങ്കേതിക വിദഗ്ധരെ അടുത്ത് പരിചയമായി. അവിടെ കഴിവിനാണ് വില. സിനിമ കപട ലോകമാണ് സൃഷ്ടിക്കുന്നതെങ്കിലും ഹോളിവുഡ് കാപട്യവും കൃത്രിമവും കുറഞ്ഞിടമാണെന്ന് ഗോവിന്ദിന്റെ വീക്ഷണം.
അതിനിടെ പിന്നെയും ട്വിസ്റ്റ്, സിനിമാലോകത്ത് അങ്ങനെയാണല്ലോ! ഓസ്‌കാര്‍ അക്കാദമിയില്‍ ഗോവിന്ദിന്റെ ഗോള്‍ഡ് റൈസിങ് ഇന്റേണ്‍ഷിപ് തരമായി; പോരേ! തീസിസ് ഫിലിം വേണം. അങ്ങനെ ‘ഖാദിമ’ പിറന്നു. ഷോര്‍ട് ഫിലിം ; 14 മിനുട്ട്.
ഖാദിമ ഗള്‍ഫ് രാജ്യങ്ങളിലെത്തി വീട്ടുജോലി ചെയ്യുന്നവരുടെ, കഫാല സമ്പ്രദായത്തിന് ഇരകളായിപ്പോയവരുടെ ജീവിതാവസ്ഥയാണ്. കേള്‍ക്കുമ്പോള്‍ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ സിനിമ ഓര്‍മ്മ വന്നേക്കാം… ഗോവിന്ദ് അത് അവസ്ഥയെ ഒരു അമ്മയിലും നാട്ടിലുള്ള മകളിലും ക്യാമറ വച്ച് അവതരിപ്പിച്ചു. അതി തീവ്രമാണ് ഈ ഹ്രസ്വചിത്രം. പ്രവാസി ലോകത്തെ ദീര്‍ഘകാല പ്രവര്‍ത്തനാനുഭവം ഉള്ള റഫീക്ക് റാവുത്തരും ഗോവിന്ദിനെ സഹായിച്ചു.

(തിരക്കഥയിലെ ട്വിസ്റ്റ് ഇവിടെ, സിനിമയില്‍ ഇത് കാറ്റാണ്). ഗോവിന്ദ് പറയുന്നു, അച്ഛന്‍ പല കാലങ്ങളില്‍ പറഞ്ഞിട്ടുള്ള പല സംഭവങ്ങള്‍ ഈ സിനിമയുടെ പിന്നിലുണ്ട്. ഇന്നും അടിമപ്പണി പോലെ തൊഴില്‍ ചെയ്യുന്നവര്‍, നിര്‍ബന്ധിത ജോലിക്കാര്‍, ട്രാപ്പില്‍ പെട്ട് നാട്ടില്‍ പോകാന്‍ പോലും കഴിയാത്തവര്‍, നാമമാത്ര ശമ്പളത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍… അവരുടെ ലോകത്തെയാണ് ഈ സിനിമ പ്രതിനിധീകരിക്കുന്നത്….
ഗോവിന്ദ്.കെ.സജിയുടെ അച്ഛന്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യന്‍ ലേബര്‍ കമ്മീഷനില്‍ അംഗമായിരുന്നു. അക്കാലത്ത് അച്ഛന്‍ നേരിട്ടറിഞ്ഞ ജീവിതങ്ങള്‍ പലതും മകന് പറഞ്ഞ് കൊടുക്കുമായിരുന്നു. അത് കുട്ടിയായിരിക്കെ ഉള്ളില്‍ കടന്നു, കിടന്നു, സമയമായപ്പോള്‍ പിറന്നു. അതാണ് ശരിയായ പേരന്റിങ്ങിന്റെ നേട്ടം… ആ അച്ഛന്‍ അഡ്വ. സി.കെ. സജി നാരായണന്‍. ഭാരതീയ മസ്ദൂര്‍ സംഘിന്റെ ഏറെക്കാലത്തെ ദേശീയ അധ്യക്ഷന്‍, ചിന്തകന്‍, എഴുത്തുകാരന്‍… മകന്റെ സിനിമ ഭ്രമങ്ങള്‍ക്ക് നല്ലകൂട്ടുകാരന്‍. അമ്മ ആകുലപ്പെടുമായിരുന്നു; മോനെ ഒരു ജോലി… അച്ഛന്‍ കാര്യം മനസ്സിലാക്കി.. ബേസിക് ആയി ഒരു ഡിഗ്രി വേണം എന്ന നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ, ഗോവിന്ദ് പറയുന്നു.. (2009 ല്‍ കുവൈത്ത് ഭരണകൂടം കഫാല സിസ്റ്റം മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്താന്‍ പ്രേരിതമായത് സജി നാരായണന്‍ അംഗമായിരുന്ന ലേബര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ഭാരത സര്‍ക്കാര്‍ വിദേശ നയതന്ത്രതലത്തില്‍ എടുത്തതോടെയാണ്)
സിനിമയെ കുറിച്ച് പറയരുത്-ഏതു സിനിമയെക്കുറിച്ചും-അത് കണ്ടുതന്നെ അറിയണമെന്നാണ് എന്റെയും പക്ഷം. പ്രത്യേക സ്‌ക്രീനിംഗ് വേളകളില്‍ കണ്ടവര്‍ പറഞ്ഞു നല്ല വര്‍ക്ക്. അങ്ങനെ പലപല ഫിലിം ഫെസ്റ്റിവലുകളിലായി 11 അവാര്‍ഡ് നേടി. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് ആക്ട്രെസ്… പ്രസിദ്ധമായ സിനി മാര്‍ക്കില്‍ 4ഗ 5.1 ഇല്‍ പ്രദര്‍ശിപ്പിച്ചു.
കാലിഫോര്‍ണിയയില്‍ ഉള്ള, കൊച്ചി വൈറ്റിലക്കാരന്‍ ഉണ്ണികൃഷ്ണന്‍ രവീന്ദ്രനാഥന്‍ അതിനിടെ ഗോവിന്ദിന്റെ ചില വര്‍ക്കുകള്‍ കണ്ടു. ഇഷ്ടപ്പെട്ടു. അവിടെ വിഷ്വല്‍ നറേറ്റീവ് ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ സ്ഥാപനം നടത്തുന്ന അദ്ദേഹത്തോടൊപ്പം ഗോവിന്ദ് തന്റെ പ്രോജക്റ്റുകള്‍ സാക്ഷാല്‍ക്കരിക്കുന്നു.
കേരളം, ദല്‍ഹി തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വര്‍ഷാവസാനം പബ്ലിക് പ്ലാറ്റ്ഫോമില്‍ ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്മ ഗിരിജ.കെ.ആര്‍. ഭാര്യ ശ്രുത സുരേഷ് ഗോവിന്ദിന്റെ എല്ലാ സാഹസങ്ങള്‍ക്കും ഒപ്പം നിന്നിട്ടുണ്ട്… ഖാദിമയുടെ കോ-പ്രൊഡ്യൂസര്‍ ശ്രുതയാണ്.
ഗോവിന്ദിന് സിനിമയുടെ ഭാവിയെക്കുറിച്ച് ഏറെ പറയാനുണ്ട്, നാളെ സിനിമ ശാലകള്‍ എങ്ങനെയാവും, സാങ്കേതിക വിദ്യ എങ്ങനെ മാറും, സിനിമയുടെ ദൈര്‍ഘ്യം എന്താകും, അപ്പോഴും അസാധാരണമായ സിനിമകള്‍ എങ്ങനെ ഉണ്ടാകും, ഒക്കെയും സൂക്ഷ്മ നിരീക്ഷണം ചെയ്യുന്നു, അപ്പോളും അസാധാരണമായ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്ന വിശ്വാസവും ആശ്വാസവും അതിനുള്ള കൗതുകകരമായ കാത്തിരിപ്പുമായി, ഗോവിന്ദ് സജി ഇപ്പോള്‍ അടുത്ത പ്രോജക്ടുകളുടെ പണിപ്പുരയിലാണ്.











