World

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യന്‍ തുറമുഖത്ത് എത്തിയതായി എല്‍എസ്ഇജിയുടെ കപ്പല്‍ ട്രാക്കിങ് ഡാറ്റ. അമേരിക്ക അനുവദിച്ച താത്കാലിക ഇളവുകള്‍ ഉപയോഗിച്ചാണ് ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തിയത്. നിലവിലുള്ള ഇളവുകള്‍ ഏപ്രില്‍ 19 ഓടെ അവസാനിക്കും. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ജയ എന്ന ടാങ്കറും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമാണ് എത്തിയത്.

ഇറാന്‍ പതാക വഹിച്ച വലിയ ഫെലിസിറ്റി പടിഞ്ഞാറന്‍ ഇന്ത്യയിലെ സിക്ക തുറമുഖത്ത് എത്തിച്ചേര്‍ന്നു. കുറക്കാവോ പതാക വഹിച്ച ജയ ഒഡീഷയുടെ കിഴക്കന്‍ തുറമുഖത്തും ഉണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ഒരു വിഎല്‍സിസി 2 ദശലക്ഷം ബാരല്‍ എണ്ണയാണ് വഹിക്കുന്നത്.2019 മെയ് മാസത്തിന് ശേഷം ഇറാനില്‍ നിന്നുള്ള ഒരു ചരക്കും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇറാന്റെ ക്രൂഡ് ഓയില്‍ വാങ്ങരുതെന്നുള്ള യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്‌ക്ക് യുഎസിന്റെ ഈ ഉപരോധം ചെറിയ തോതില്‍ അല്ല സമ്മര്‍ദം ചെലുത്തിയത്.

അതേസമയം, ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് അമേരിക്ക. ഇറാന്റെ തുറമുഖങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും ചുറ്റും പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. നാവിക ഉപരോധം ഏര്‍പ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുഎസ്എസ് ട്രിപ്പോളി ആംഫിയസ് അസോര്‍ട്ട് കപ്പല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.പാകിസ്ഥാനില്‍ വെച്ച് നടന്ന ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുമെന്നും കടലിടുക്കിനെ ഇറാനില്‍ നിന്ന് മോചിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കേന്ദ്രീകരിച്ച് യുഎസ് സൈന്യം പ്രവര്‍ത്തനമാരംഭിച്ചു.

അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയാനാണ് നീക്കം. ചൈന ഇറാന് ആയുധങ്ങള്‍ കൈമാറാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വന്ന അമേരിക്കയുടെ ഈ നടപടി കടല്‍ക്കൊള്ളയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു.

ഇറാനും അമേരിക്കയും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും 100 ഡോളറിനു മുകളിൽ തിരിച്ചെത്തി. അന്താരാഷ്‌ട്ര ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്‌ക്ക് 102.30 ഡോളറിലും അമേരിക്കൻ ബെഞ്ച് മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് വില 104.2 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.