ഇസ്ലാമാബാദ് ; പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും, ഫീൽഡ് മാർഷൽ അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി പാകിസ്ഥാനികൾ .
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം 15 ദിവസത്തേക്ക് നിർത്തിവയ്‌ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഷെഹ്ബാസ് ഷെരീഫിന്റെയും , അസിം മുനീറിന്റെയും അഭ്യർത്ഥനകൾക്ക് മറുപടിയായാണ് 15 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കാനുള്ള തീരുമാനമെടുത്തതെന്ന് ഈ പ്രഖ്യാപനം നടത്തുമ്പോൾ ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നോബൽ സമ്മാനം നൽകണമെന്ന ആവശ്യമുയർന്നത്.
ഷെഹ്ബാസും മുനീറും സ്വയം അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പാകിസ്ഥാൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . പാകിസ്ഥാൻ ടിവി ചാനലായ ARY-യിൽ നടന്ന ചർച്ചയ്‌ക്കിടെ, പാനലിസ്റ്റുകൾ ഈ വെടിനിർത്തലിനെ പാകിസ്ഥാന്റെ നയതന്ത്ര വിജയമായിട്ടാണ് വിശേഷിപ്പിച്ചത്.
“നമ്മുടെ നേതൃത്വം നേടിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ, സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഏറ്റവും അനുയോജ്യരായ സ്ഥാനാർത്ഥികൾ നമ്മുടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അസിം മുനീറുമാണെന്ന് ഞാൻ വാദിക്കും. വാസ്തവത്തിൽ, സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാൻ യഥാർത്ഥത്തിൽ അർഹതയുള്ള ലോകത്തിലെ രണ്ട് വ്യക്തികൾ അവർ മാത്രമാണ്.” ഈ സംവാദത്തിനിടെ, ഒരു പാനലിസ്റ്റ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
ഷെഹ്ബാസ് ഷെരീഫിനെയും അസിം മുനീറിനെയും നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ ലോക നേതാക്കൾ മുൻകൈയെടുക്കണമെന്നും പാകിസ്ഥാനികൾ പറയുന്നു.
വെടിനിർത്തൽ സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന് സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വെള്ളിയാഴ്ച പാകിസ്ഥാനിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ നടക്കാനിരിക്കുകയാണ്.
ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചിട്ടുമില്ല . കഴിഞ്ഞ ദിവസം ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത് .
















