പാലക്കാട്: പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്നത് പരസ്യമാക്കാതെ എസ്.ഡി.പി.ഐ. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്ത 104 മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് സംബന്ധിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വ്യക്തമാക്കി . സംസ്ഥാനത്തെ 36 മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തവണ എസ് ഡി പി ഐ മത്സരിക്കുന്നത്.
കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട്, മഞ്ചേശ്വരം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാടാകും പാർട്ടി സ്വീകരിക്കുക. നിലവിൽ ഒരു മുന്നണിയുമായും പരസ്യമായ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു മണ്ഡലങ്ങളിൽ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പരസ്യമായി പ്രഖ്യാപിക്കാത്തത് അവിടുത്തെ മത്സരത്തെ ബാധിക്കും എന്നതിനാലാണെന്നും ലത്തീഫ് വിശദീകരിച്ചു.
തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദമായ ഫസൽ വധക്കേസ് എസ്ഡിപിഐ രൂപീകരിക്കുന്നതിന് മുൻപുള്ള സംഭവമാണെന്നും അതിനാൽ ആ വിഷയത്തിൽ പാർട്ടി പ്രതികരിക്കേണ്ടതില്ലെന്നും എസ്ഡിപിഐ നേതാവ് പറഞ്ഞു.















