തിരുവനന്തപുരം: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ ആരോപിക്കുന്നതില്‍ കഴമ്പില്ലെന്ന് ബാലസാഹിത്യകാരന്‍ ശ്രീജിത് മൂത്തേടത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ശരണ്യയുടെ വാക്കുകളെ സംശയിക്കാന്‍ തുടങ്ങിയതോടെയാണ് അത് വേണ്ടെന്നും ശരണ്യ തനിക്കറിയാവുന്ന കുട്ടിയാണെന്നും വ്യക്തമാക്കി ശ്രീജിത് മൂത്തേടത്ത് രംഗത്ത് വന്നത്. 2025ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്.
തന്റെ വീട്ടില്‍ നിന്നും പത്തോ ഇരുപതോ വീടുകള്‍ക്ക് അപ്പുറമുള്ള ഈ പെണ്‍കുട്ടി പറയുന്ന വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ശരണ്യ സാഹസികയാത്രകളെ പ്രണയിക്കുന്ന കുട്ടിയാണെന്നും ശ്രീജിത് മൂത്തേടത്ത് കുറിയ്‌ക്കുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ശരണ്യയുടെ മൊഴികളില്‍ കടുത്ത സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ‘എല്ലാവരും മണ്ടന്മാരാക്കരുത്, ശരണ്യയുടെ വിശദീകരണത്തില്‍ എന്തോ പന്തികേടുണ്ട്’ എന്നാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞത്. ഭക്ഷണമില്ലാതെ നാലുദിവസം വനത്തില്‍ കഴിഞ്ഞ ഒരാളുടെ ശാരീരിക അവശതകളോ ക്ഷീണമോ ശരണ്യയുടെ മുഖത്തില്ലെന്നാണ് ഹസന്‍ ഷാ ആരോപിക്കുന്നത്. കാടിന്റെ രാത്രികാല ഭീകരതയെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ശരണ്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഷെയ്ഖ് ഹസന്‍ ഖാന്‍ വാദിക്കുന്നു. വഴിതെറ്റിയാല്‍ എങ്ങനെയെങ്കിലും ജനവാസ മേഖലയില്‍ എത്താനാണ് ആരും ശ്രമിക്കുക. എന്നാല്‍ കാലുവേദന കാരണം അവിടെ വിശ്രമിച്ചു എന്നും ഡ്രോണ്‍ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു എന്നുമുള്ള ശരണ്യയുടെ വിശദീകരണം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതോടെയാണ് പെണ്‍കുട്ടിയുടെ നിഷ്കളങ്കത വ്യക്തമാക്കാന്‍ ശ്രീജിത് രംഗത്ത് വന്നത്. ശരണ്യയുടെ കുടുംബത്തെ തനിക്കറിയാമെന്നും അതിനാല്‍ ശരണ്യയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നുമാണ് ശ്രീജിത് മൂത്തേടത്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചത്.
ശ്രീജിത് മൂത്തേടത്തിന്റെ കുറിപ്പ് വായിക്കാം:
“കാട്ടിലകപ്പെട്ട, സാഹസികയാത്രകളെ പ്രണയിക്കുന്ന ശരണ്യ എന്ന പെൺകുട്ടി.
ഈ കുട്ടിയുടെ വീട് എന്റെ വീടിന്റെ അടുത്താണെന്ന് പറയാം. പത്തോ ഇരുപതോ വീടുകൾ മാത്രമകലെ.
കുട്ടിയെ തിരഞ്ഞുപോയവരിൽ അടുത്ത സുഹൃത്തുക്കളുമുണ്ട്. ആളെ എനിക്ക് നേരിട്ട് പരിചയമില്ല.പക്ഷേ, അന്വേഷിച്ചറിഞ്ഞതിൽ കുട്ടി പറഞ്ഞതിൽ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നത്.
പലതരം വിമർശനങ്ങളും ആരോപണങ്ങളുമൊക്കെ സൈബറിടങ്ങളിൽ കാണാൻ കഴിഞ്ഞു.
പ്രശസ്തിക്കുവേണ്ടിയുള്ള ശ്രമമെന്ന ആരോപണമൊക്കെ ബാലിശമെന്നേ പറയാനുള്ളൂ.
കാരണം, കുട്ടി കാട്ടിലകപ്പെട്ടതും കാണാതായതുമായ വിവരങ്ങളൊക്കെ മാധ്യമങ്ങളെ അറിയിച്ചതും അതുവഴി രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളുടെ സഹായമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതുമെല്ലാം നല്ലവരായ നാട്ടുകാരാണ്.
മാധ്യമശ്രദ്ധ ലഭിച്ചാൽ അതുവഴി രാഷ്‌ട്രീയഇടപെടൽ സാധ്യമാകുമെന്ന പ്രതീക്ഷയിൽ മാത്രമാണത്.
അതായത്, മാധ്യമശ്രദ്ധയും പ്രശസ്തിയും ആ കുട്ടി അറിഞ്ഞിരുന്നതേയില്ല എന്നതാണ് യാഥാർത്ഥ്യം.
ആ കുട്ടി രക്ഷപ്പെട്ടല്ലോ.
അതിൽ സമാധാനിക്കുക.
ഈശ്വരനോട് നന്ദിപറയുക.
അവളെ കണ്ടെത്തിയ ഈശ്വരതുല്യരായ മനുഷ്യരോട് നന്ദി പറയുക.
ശരണ്യ സുഖമായിരിക്കട്ടെ”
















