ടെഹ്റാൻ: ഏകദേശം 870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധവിമാനമായ എഫ് 15ഇ ഇറാന്‍ വെടിവെച്ചിച്ചു. തകര്‍ന്ന വിമാനത്തിന്റെ ചിത്രവും ഇറാന്‍ പങ്കുവെച്ചു.
അതേ സമയം ജീവന്‍ രക്ഷിക്കാന‍് വിമാനത്തിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് ചാടിയ അമേരിക്കന്‍ പൈലറ്റിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൈലറ്റ് തെക്കുപടിഞ്ഞാറൻ ഇറാനിൽ വീണതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ പൈലറ്റിനെ ഇതുവരെ ഇറാൻ സൈനികർ പിടികൂടിയതായി വിവരമില്ല.
ഇറാനിലെ പർവ്വതപ്രദേശമായ കോഹ്കിലുയേ ആന്‍റ് ബോയർ-അഹമ്മദ് പ്രവിശ്യയിലാണ് സംഭവം നടന്നത്. പൈലറ്റിനെ കണ്ടെത്താൻ അമേരിക്കൻ ഹെലികോപ്റ്ററുകൾ ഇറാൻ അതിർത്തിക്കുള്ളിൽ തിരച്ചിൽ നടത്തുന്നതായും സൂചനകളുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡോ, യുഎസ് ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പോലീസിന് കൈമാറണമെന്നാണ് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിൻറെ ഒരു എഫ്-35 യുദ്ധവിമാനമാണ് ഇറാൻ തകർത്തതെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിന്‍റേതാണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു.
അമേരിക്കൻ പൈലറ്റ് ഇറാൻ സൈന്യത്തിന്റെ പിടിയിലായാൽ അത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാൻ കാരണമാകുമെന്നാണ് കരുതുന്നത്. പൈലറ്റിനെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് വലിയ പ്രതിഫലം നൽകുമെന്ന് ഇറാനിലെ പ്രാദേശിക ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
















