കൊച്ചി: തെരഞ്ഞെടുപ്പുകളിലെ അപര സ്ഥാനാർഥികൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി വിമർശിച്ചു. എല്ലാ രാഷ്‌ട്രീയപാർട്ടിക്കാരും ഇത് ചെയ്യുന്നുണ്ട്. അപരസ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. അഞ്ജലി നായര്‍ എന്ന പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തണം എന്ന സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദ്ദേശം നല്‍കി. അഞ്ജലി പി.വി. എന്നാണ് ഔദ്യോഗിക രേഖകളിലെ പേരെന്നും, വോട്ടിങ് മെഷീനിൽ അഞ്ജലി നായർ എന്നാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവർ കോടതിയെ സമീപിച്ചത്.
വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വമെന്നും അത് തടയണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ തന്നെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിർത്തുന്നത് മൂലം ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.
















