നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് 20 ദിവസവും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ വെറും മൂന്നു ദിവസവും മാത്രം അവശേഷിക്കെ എല്‍ഡിഎഫിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും, യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസും പ്രശ്‌നങ്ങളുടെ നടുക്കടലില്‍ അകപ്പെട്ടിരിക്കുകയാണ് . എത്രയൊക്കെ ശ്രമിച്ചാലും ഇനി കരപറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരു മുന്നണികളും. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന സിപിഎമ്മിന്റെ അഹങ്കാരത്തിനും, എന്തുവന്നാലും അധികാരത്തില്‍ തിരിച്ചെത്തുമെന്ന കോണ്‍ഗ്രസിന്റെ അവകാശ വാദത്തിനും കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ അണികള്‍ കടുത്ത നിരാശയിലുമാണ്. ഈ പാര്‍ട്ടികളുടെ തനിനിറം തിരിച്ചറിഞ്ഞ ജനങ്ങള്‍ മാറിച്ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കരുതലോടെയും തയ്യാറെടുപ്പോടെയുമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പാര്‍ട്ടി വിട്ട് പുറത്തുവന്ന ജി. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചു. എന്തൊക്കെ സംഭവിച്ചാലും ഇങ്ങനെയൊരു തീരുമാനത്തിന് സുധാകരന്‍ മുതിരില്ലെന്ന ചിന്തയിലായിരുന്നു സിപിഎം നേതൃത്വം. ഇതിനു പിന്നാലെ പതിറ്റാണ്ടുകളുടെ പാര്‍ട്ടി പാരമ്പര്യമുള്ള വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും കണ്ണൂര്‍ ജില്ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിനെ അങ്കലാപ്പിലാക്കി. ഇവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് ഉറപ്പായി.
സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങിയപ്പോള്‍ പ്രമുഖരായ പലര്‍ക്കും സീറ്റില്ലെന്ന് വ്യക്തമായി. മത്സരിക്കാന്‍ ആഗ്രഹിച്ച കണ്ണൂരിലെ മൂന്ന് ജയരാജന്മാര്‍ക്കും നിയമസഭാ സ്പീക്കര്‍ ഷംസീറിനും പാര്‍ട്ടി സീറ്റ് നല്‍കിയില്ല. സീറ്റ് നല്‍കാതെ തഴയപ്പെട്ടവരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി. ശശിയും ഉള്‍പ്പെടുന്നു. ജയിക്കുമെന്ന് ഉറപ്പുള്ള മട്ടന്നൂരില്‍നിന്ന് മുന്‍ മന്ത്രി കെ. കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത് പരാജയം ഉറപ്പാക്കാനാണെന്ന് പാര്‍ട്ടി അണികള്‍ തന്നെ കരുതുന്നു. സിപിഎം നേതാക്കളില്‍ പലരും തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്. പാര്‍ട്ടിയെ പിണറായി കയ്യടക്കിയതിന്റെ പ്രതികരണങ്ങള്‍ ഏതു തരത്തിലാവുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. തനിക്ക് സീറ്റ് നല്‍കാത്തതിന്റെ അമര്‍ഷം എം.എം. മണി പലതരത്തില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.
ജി.സുധാകരനെയും പി. കെ. ശശിയെയും മറുകണ്ടം ചാടിച്ച് വിസ്മയം സൃഷ്ടിച്ച കോണ്‍ഗ്രസ് കെ. സുധാകരന്‍ സൃഷ്ടിച്ച വിസ്മയത്തില്‍ വിറകൊണ്ടു. സുധാകരന്‍ എന്ന കരുത്തനു മുന്‍പില്‍ ഹൈക്കമാന്‍ഡ് ലോ കമാന്റായി മാറുകയായിരുന്നു. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ മാത്രമല്ല മുഖ്യമന്ത്രിക്കസേര സ്വപ്‌നം കാണുന്നവരും രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. പൂരപ്പറമ്പിലെ കൂട്ടത്തല്ലുപോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. സ്ത്രീ പീഡനത്തിന്റെ പേരില്‍ സ്വന്തം എംഎല്‍എയെ കയ്യൊഴിഞ്ഞ കോണ്‍ഗ്രസ് ഇതേ ആരോപണം നേരിടുന്ന പി.കെ. ശശിയെ സിപിഎമ്മില്‍ നിന്ന് സ്വീകരിച്ച് സ്ഥാനാര്‍ത്ഥിയാക്കിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസിനൊപ്പം പോയ സന്ദീപ് വാര്യരെ തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഡിസിസി നേതൃത്വം രംഗത്തുവന്നു കഴിഞ്ഞു.
വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വീരവാദം മുഴക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹാസ്യനായിരിക്കുന്നു. മറ്റു മുന്നണികളിലെ എതിര്‍ സ്ഥാനാര്‍ത്ഥികളോടല്ല, സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കേണ്ടി വരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ചുരുക്കത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് വളരെ മുന്‍പു തന്നെ തോറ്റുപോയ അവസ്ഥയിലാണ് കോണ്‍ഗ്രസും യുഡിഎഫും. ഈ അധികാരമോഹികളെ ഭരണമേല്‍പ്പിച്ചാലുണ്ടാവുന്ന ദുരന്തത്തെക്കുറിച്ച് വോട്ടര്‍മാരും ബോധവാന്മാരാണ്.
















