പത്തനംതിട്ട: സംസ്ഥാനത്തിനാവശ്യമായ 70 ശതമാനത്തിലേറെ വൈദ്യുതിയും വാങ്ങുന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്. കേന്ദ്രപൂളില്‍ നിന്ന് കൂടാതെ വിവിധ കമ്പനികളില്‍ നിന്നും അമിത വിലയ്‌ക്ക് വാങ്ങുന്ന വൈദ്യുതിയുടെ ഭാരം ഉപഭോക്താക്കളുടെ മേല്‍ ചുമത്തിയാണ് കേരളം കറണ്ട്കട്ടില്‍ നിന്ന് മോചനം നേടി എന്ന കള്ള പ്രചരണം.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ശരാശരി 7 കോടി യൂണിറ്റാണ്. കടുത്ത വേനലില്‍ ഇത് 9.5 കോടി യൂണിറ്റ്. ഇതില്‍ 8 കോടി യൂണിറ്റും പുറത്തുനിന്നാണ്. ഉപഭോഗത്തിന്റെ 70% ശതമാനവും പുറത്തുനിന്ന് വാങ്ങുമ്പോഴും സോളാര്‍ വൈദ്യുതി അടക്കമുള്ള പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
വൈദ്യുതിയുടെ വാങ്ങല്‍ വില 2016-ല്‍ യൂണിറ്റിന് 3.88 രൂപയായിരുന്നു. ഇപ്പോള്‍ 6 രൂപയോളം. ഇങ്ങനെ വാങ്ങാന്‍ 2020ല്‍ പ്രതിവര്‍ഷം 8000 കോടിയാണ് ചെലവായിരുന്നത്. ഇപ്പോള്‍ ചെലവ് 13,000 കോടിയിലധികമായി. വൈദ്യുതി ബോര്‍ഡിന്റെ വരുമാനത്തിന്റെ 60% ല്‍ അധികം തുകയും വൈദ്യുതി വാങ്ങാനാണ് ചെലവഴിക്കുന്നത്.
2021-22-ലെ കണക്കനുസരിച്ച്, സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഇരട്ടിയിലധികം വൈദ്യുതി (ഏകദേശം 18,400 ദശലക്ഷം യൂണിറ്റ്) പുറത്തുനിന്ന് വാങ്ങുകയാണ്.സംസ്ഥാനത്തിന്റെ വാര്‍ഷിക വൈദ്യുതി ഉപഭോഗം 27,000 ദശലക്ഷം യൂണിറ്റിലധികമാണ്. 2021-22 കാലയളവില്‍ 18,402.516 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. ആകെ ഉപഭോഗത്തിന്റെ 20% ല്‍ താഴെ മാത്രം വൈദ്യുതിയാണ് അന്ന് സ്വന്തമായി ഉത്പാദിപ്പിച്ചിരുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ വര്‍ഷം തോറും 10,000 കോടിയിലധികം രൂപയാണ് ചെലവാക്കിയത്. ഇത്രയും തുക ചെലവഴിച്ചിരുന്നെങ്കില്‍ കേരളത്തിലെ ഡാമുകളില്‍ വന്‍കിട സോളാര്‍ പവര്‍ പ്ലാന്റുകള്‍ നിര്‍മിച്ച് 1000-ല്‍ അധികം മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ നിര്‍മിക്കാമായിരുന്നു.
















