മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ/സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: ആകെ 24 ദിവസമേ ഇനിയുള്ളു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വോട്ടുചോദിക്കാൻ ഇന്നെങ്കിലും തുടങ്ങിയില്ലെങ്കിൽ അറിയാവുന്നത് എഴുതാൻ സമയം കിട്ടിയില്ലെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ പറയുന്ന വിദ്യാർത്ഥികളുടെ കാര്യം പോലെയാകും.
സിപിഎം ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഞങ്ങൾ തയാറെന്ന് പ്രഖ്യാപിച്ചെങ്കിലും പാർട്ടിയും എൽഡിഎഫും ഇക്കാലത്തിനിടെ നേരിട്ടിട്ടില്ലാത്ത സകല വെല്ലുവിളികളും നേരിടുകയാണ്. പാർട്ടിക്കുള്ളിൽ പ്രവർത്തകർക്കും പാർട്ടിയോടും സർക്കാരിനോടും പൊതുജനങ്ങൾക്കുമുള്ള അമർഷം എതിർവോട്ടായി മാറാതിരിക്കാനുള്ള തത്രപ്പാടുകളാണ് സിപിഎം കാട്ടിക്കൂട്ടുന്നതെല്ലാം. എന്നാൽ, ഇന്നലെ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിച്ച് ജയിച്ച തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് ഏറ്റവും പുതിയ ആക്ഷേപവും ആരോപണവും.
എൽഡിഎഫിലെ മറ്റ് ഘടകകക്ഷികൾ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മുഖ്യ ഘടകകക്ഷിയായ സിപിഐക്ക് അവരുടെ ശക്തികേന്ദ്രമായി പറയപ്പെടുന്ന തൃശൂരിൽ, പ്രത്യേകിച്ച് നാട്ടികയിൽ ഉണ്ടായിരിക്കുന്ന വെല്ലുവിളിയാണ് ഏറെ പരസ്യമായിരിക്കുന്നത്.
ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20 പാർട്ടി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തുടക്കമിട്ടു. സ്ഥാനാർത്ഥിക്കാര്യത്തിൽ തീരുമാനമായി ചില സ്ഥാനാർത്ഥികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പാർട്ടിയുടെ പ്രകടന പത്രികയുടെ അടിസ്ഥാന വിഷയങ്ങളും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനവും വരുന്നതോടെ എൻഡിഎ പൂർണ്ണമായും പ്രചാരണത്തിലിറങ്ങും.
യുഡിഎഫിലാണ് ഏറ്റവും പ്രശ്‌നങ്ങൾ. മുന്നണിയിലെ സീറ്റുവിഭജനം പോലും ഇനിയും തർക്കം തീർന്ന് പൂർത്തിയായിട്ടില്ല. അസ്വസ്ഥതകൾ തുടരുകയാണ്. മുന്നണി നയിക്കേണ്ട കോൺഗ്രസ്സിലാണ് വലിയ വിഷയങ്ങൾ. സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ടു ദിവസംകൂടി നീണ്ടേക്കുമെന്നാണ് കോൺഗ്രസ് പാർട്ടിയിലെ ഉന്നതർതന്നെ സൂചന നൽകുന്നത്. തർക്കം രൂക്ഷമാണ്. ഘടകകക്ഷികൾ പലരും വിട്ടുവീഴ്ചകൾക്ക് തയാറായിട്ടുണ്ടെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിർബന്ധങ്ങളും പാർട്ടിഭാരവാഹികളുടെ പിടിവാശികളുമാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം നീട്ടിക്കൊണ്ടു പോകുന്നത്.
















