ടെൽ അവീവ് : അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്തബയെ അലി ഖമനേയിക്ക് സുരക്ഷയ്‌ക്കായി അതീവ രഹസ്യ സ്വഭാവമുള്ള നോപ്പോകൾ. മുജ്തബ ഖമനേയി ഇപ്പോൾ അതീവ സുരക്ഷയിൽ വിദഗ്ധ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഇറാൻ ഭരണകൂടത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട സൈനിക വിഭാഗമാണ് നോപ്പോ. ‘നിറൂയെ വിജേ പാസ്ദാരൻ വിലായത്ത്’ (Nirouyeh Vijeh Pasdaran Velayat) എന്നതിന്റെ ചുരുക്കപ്പേരാണ് നോപ്പോ. ഇതിന്റെ ഏകദേശ അർത്ഥം ‘ഭരണകൂടത്തെ സംരക്ഷിക്കാൻ നിയുക്തമായ പ്രത്യേക സേന’ എന്നാണ്. ഇറാന്റെ പരമോന്നത നേതാവിനെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ പരമപ്രധാനമായ കർത്തവ്യം.
1991-ൽ ആദ്യ പരമോന്നത നേതാവായ അയത്തുള്ള റൂഹുള്ള ഖൊമേനിയെ സംരക്ഷിക്കാൻ നിയുക്തമായ 28-ാം റൂഹുള്ള ഡിവിഷനിൽ നിന്നാണ് നോപ്പോ രൂപീകരിച്ചത്. ഐആർജിസിയേക്കാൾ ക്രൂരവും മാരകവുമായ രീതിയിൽ പരിശീലനം ലഭിച്ചവരാണ് ഈ സേനയിലെ അംഗങ്ങൾ.
ഇറാനിലെ പ്രധാന സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്സ് കോർ (ഐആർജിസി), മറ്റ് സൈനിക വിഭാഗങ്ങൾ എന്നിവയിൽനിന്ന് തികച്ചും സ്വതന്ത്രമായാണ് നോപ്പോ പ്രവർത്തിക്കുന്നത്. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലും ഇവർ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്.
1999-ലെ വിദ്യാർത്ഥി പ്രക്ഷോഭവും 2022-ലെ മഹ്‌സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും അടിച്ചമർത്തുന്നതിൽ ഇവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2021-ൽ അമേരിക്ക ഈ സേനയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.ഭരണകൂടത്തോടുള്ള അങ്ങേയറ്റത്തെ വിശ്വസ്തതയാണ് ഇവരുടെ പ്രത്യേകത.
അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഈ സേന പ്രവർത്തിക്കുന്നത്. ഐആർജിസിയിൽ ഏകദേശം 1.2 ലക്ഷം സൈനികരുണ്ട്. നോപ്പോ ഐആർജിസിയോളം വലുതല്ലെങ്കിലും അതീവ വൈദഗ്ധ്യമുള്ള പ്രത്യേക വിഭാഗമാണ്.
















