- നിലപാടുവിശകലനം: വെബ് ഡസ്‌ക്
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസം സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കൈക്കൊള്ളാൻ പോകുന്ന നയം സംബന്ധിച്ച വിശദീകരണത്തിലാണ് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
പതിവുപോലെ നയവും നിലപാടും പറയുന്നതിലെ സകല അവ്യക്തതകളും ദുർഗ്രഹതയും നിലനിർത്തിത്തന്നെയാണ് എം.എ. ബേബി സംസാരിച്ചതെങ്കിലും രണ്ടു കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാണ് അവസാനിപ്പിച്ചത്. അത് ഇങ്ങനെയായിരുന്നു: പാർട്ടിക്ക് വിശ്വാസത്തിന്റെ കാര്യത്തിലും ആരാധനായങ്ങളുടെ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. എന്നാൽ, സർക്കാർ ആ നിലപാട് അനുസരിച്ചുകൊള്ളണമെന്ന് പാർട്ടിക്ക് നിലപാടില്ല. രണ്ട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കൈക്കൊണ്ട് കോടതിയെ അറിയിച്ച നിലപാടാണ് പാർട്ടി നിലപാട്. ആരാധന സംബന്ധിച്ച ഭരണഘടനയിൽ അവകാശമുണ്ട്. അക്കാര്യത്തിൽ കോടതി അല്ല നിലപാട് എടുക്കേണ്ടത്. സമൂഹത്തിലെ വിദ്വാന്മാരുടെ സഭയും സമിതിയും വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
ഈ രണ്ട് നയനിലപാടുകളും പിണറായി മുഖ്യമന്ത്രിയായ എൽഡിഎഫ്് സർക്കാർ സ്വീകരിച്ച നടപടികൾക്ക് വിരുദ്ധമാണ്.
പാർട്ടിയേക്കാൾ സർക്കാരിനായിരുന്നു, എന്നല്ല. പിണറായി വിജയനായിരുന്നു ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ തിടുക്കവും വാശിയും. പോലീസ് നടപടികളിലൂടെ വിശ്വാസികളെ കായികമായി നേരിടുകയും യുവതികളെ പോലീസ് അകമ്പടിയിൽ സർക്കാർ സംരക്ഷണത്തിൽ ശബരിമലയിൽ കയറ്റാൻ പരിശ്രമിച്ച് വിശ്വാസികളുടെ വികാരങ്ങൾ ഹനിക്കുകയും ചെയ്തത് പിണറായി വിജയനാണ്.
അന്ന് എം.എ. ബേബിക്ക് പാർട്ടിയിൽ പിണറായിയുടെ താഴെയായിരുന്നു സ്ഥാനം. ഇപ്പോൾ ജനറൽ സെക്രട്ടറിയായിരിക്കെ് ലഭിച്ച അവസരത്തിൽ പിണറായിയെ തള്ളുകയാണ് ബേബി.
വി.എസ്. അച്യുതാനന്ദന്റെ പക്ഷക്കാരനായ ബേബി, പാർട്ടിയിലും ഭരണത്തിലും പിണറായിയുടെ നടപടികൾ തെറ്റായിപ്പോയെന്ന് പരസ്യമായി, കിട്ടിയ അവസരത്തിൽ സ്ഥാപിക്കുകയായിരുന്നു. ഇടുക്കിയിൽ സിപിഎമ്മിന്റെ എംഎൽഎ ആയതിരുന്ന എസ്. രാജേന്ദ്രനും പാലക്കാട്ട് പി.കെ.ശശിയും അമ്പലപ്പുഴയിൽ മുൻ മന്ത്രി എസ്. സുധാകരനും ഉൾപ്പെടെ വലിയ വിഭാഗം സിപിഎം വിട്ടു പോകുന്ന സാഹചര്യത്തിൽ, പാർട്ടിയിലെ വിഎസ് പക്ഷത്തുനിന്ന് ‘രക്ഷകനാകാനുള്ള’ ജനറൽ സെക്രട്ടറിയുടെ പുതിയ രാഷ്‌ട്രീയ ലൈനായും ഈ നിലപാട് വ്യാഖ്യാനിക്കപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആദർശ വിശ്വാസങ്ങളുടെ സംരക്ഷകനായാണ് വിഎസ്സിനൊപ്പം എം.എ. ബേബി നിന്നിരുന്നത്.
ബേബിയുടെ വിശദീകരണം രണ്ട് പ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഒന്ന്: ആരാധന സംബന്ധിച്ച വിശ്വാസികളുടെ കാര്യത്തിൽ കോടതി അല്ല തീരുമാനം എടുക്കേണ്ടത് എന്ന് ബേബി പറയുമ്പോൾ, പതിറ്റാണ്ടുകളായി അയേദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്ര തർക്ക വിഷയത്തിൽ ഹിന്ദു സംഘടനകൾ കൈക്കൊണ്ട നിലപാടാണ് ഇപ്പോൾ ശരിവെക്കുന്നത്.
രണ്ട്: പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പരാജയം ഉറപ്പായിരിക്കുന്നു. അതിനാൽ പിണറായിയെ മാറ്റിനിർത്തിയുള്ള എൽഡിഎഫ് സർക്കാരിന് ഏതെങ്കിലും സാധ്യത വേണ്ടിവന്നാൽ അതിനുള്ള മുൻകൂർ പദ്ധതിയാണ് വിശ്വാസവും പാർട്ടി നിലപാടും സർക്കാർ നിലപാടും സംബന്ധിച്ച വിശദീകരണമെന്നും വിലയിരുത്തപ്പെടുന്നു.
















