ന്യൂ ഡൽഹി: രാജ്യത്തിൻറെ പല ഭാഗങ്ങളിലും അനധികൃത എൽപിജി സിലിണ്ടർ വ്യാപാരം നടക്കുന്നതായി രഹസ്യ അന്വേഷണത്തിൽ കണ്ടെത്തി. ഗ്യാസ് സിലിണ്ടറുകൾ പൂഴ്‌ത്തിവെക്കുകയും, ബുക്കിംഗ് സ്ലിപ്പുകൾ ഇല്ലാതെ വിൽക്കുകയും, ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് കൃത്രിമം കാണിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
കരിഞ്ചന്ത ഡീലർമാർ റെസിഡൻഷ്യൽ വീടുകളിൽ ഡസൻ കണക്കിന് സിലിണ്ടറുകൾ സൂക്ഷിക്കുകയും അവ ഉയർന്ന വിലയ്‌ക്ക് വിൽക്കുകയും ഡെലിവറിക്ക് മുമ്പ് ഓരോ സിലിണ്ടറിൽ നിന്നും ചെറിയ അളവിൽ ഗ്യാസ് ചോർത്തുകയും ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഗൾഫ് പ്രതിസന്ധിയെത്തുടർന്ന് പാചക വാതക ലഭ്യതയെക്കുറിച്ചുള്ള ഉപഭോക്തൃ ഉത്കണ്ഠ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഡെലിവറി സമയക്രമത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ വെളിപ്പെടുത്തലുകൾ.
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും എൽപിജി വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സമയത്താണ് അന്വേഷണം നടക്കുന്നത്. ഇത്തരത്തിൽ പകുതി വാതകം മാത്രം നിറച്ച സിലിണ്ടറുകൾ 2000 രൂപയിൽ കൂടുതൽ വീതമാണ് ഇവർ ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ സിലിണ്ടര്‍ മോഷണം പോയിരുന്നു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബെംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സിലിണ്ടറുകള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ നടന്ന മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കല്യാണ്‍ നഗറിലും, ചന്നപട്ടണയിലുമാണ് മോഷണങ്ങള്‍ നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആരെയും പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു നിവാസികളോട് എൽപിജി സിലിണ്ടറുകൾ വീടുകൾക്കുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിര്‍ദ്ദേശിച്ചു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ മോഷണം പോയ 500 സിലിണ്ടറുകള്‍ പൊലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അനധികൃതമായി പൂഴ്‌ത്തിവച്ച 381 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.മാർച്ച് 11 മുതൽ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ തുടർച്ചയായ റെയ്ഡുകൾ നടത്തിവരികയാണെന്ന് ചീഫ് റേഷനിംഗ് ഓഫീസർ രാജി റെഡ്ഡി പറഞ്ഞു.
പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലെ കാസർവാഡി പ്രദേശത്ത് വെള്ളിയാഴ്ച നൂറുകണക്കിന് എൽപിജി സിലിണ്ടറുകൾ പിടികൂടി. പരിശോധനയ്‌ക്കിടെ, ഗോഡൗണിനുള്ളിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പഴയ വാഹനങ്ങൾക്കുള്ളിൽ ധാരാളം എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. എല്ലാ സിലിണ്ടറുകളും പിടിച്ചെടുത്തു.
















