‘ഹരീഷ് റാണ, ഇപ്പോള്‍ വയസ് 32. ഒരിക്കല്‍ മിടുക്കനായ യുവാവ്. അവന്റെ ജീവിതം തകര്‍ത്തെറിഞ്ഞത് ഒരു ദുരനുഭവം.
പേയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീടിന്റെ നാലാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. തലച്ചോറിന് ഗുരുതര ക്ഷതമേറ്റു. ഒരു നേരിയ ശ്വാസം മാത്രം. പൂര്‍ണമായും അബോധാവസ്ഥയിലായി. ഒരു മോചനം പോലുമില്ലാത്ത നിദ്ര. നിത്യനിദ്ര പോലെ തന്നെ.
ഒന്നുമറിയുന്നില്ല, ഒന്നും കേള്‍ക്കുന്നില്ല, ആരെയും കാണുന്നില്ല, ഒന്നും കഴിക്കുന്നില്ല, ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ല, തുറക്കുന്നില്ല ആ കണ്ണുകള്‍… ചലിക്കുന്നില്ല ആ ശരീരം. ഒരേ കിടപ്പ്. ആഹാരവും മരുന്നുകളും (പ്രഷറും ഷുഗറും മറ്റും സുഗമമായി നിലനിര്‍ത്താന്‍, പിന്നെ ബോധം തെളിയാനുള്ളതുമായ മരുന്നുകള്‍, തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള മരുന്നുകള്‍… അങ്ങനെ പലതരം) ട്യൂബിലൂടെ നല്‍കും. ആഹാരമെന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ദ്രാവകം. 13 കൊല്ലമായി ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെടാനുള്ള ഒരു സാധ്യതയുമില്ല. ഇങ്ങനെ മരുന്നും പോഷകവും നല്‍കുന്നത് നിര്‍ത്താന്‍ കോടതി പറഞ്ഞു. ഇതുകൊണ്ട് ഒരു മെച്ചവുമില്ല, ജീവന്റെ തുടിപ്പ് ദീര്‍ഘനാള്‍ നിലനിര്‍ത്താമെന്നല്ലാതെ ഒരു പ്രയോജനവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അച്ഛനും അമ്മയും രണ്ട് മെഡിക്കല്‍ ബോര്‍ഡുകളും സ്വസ്ഥമായി മരിക്കാന്‍ അവനെ അനുവദിക്കണമെന്ന നിലപാടിലായിരുന്നു. മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയതും. രോഗിക്കും അതാണ് നല്ലതെന്ന് കോടതി പറഞ്ഞു.
രണ്ടു മെഡിക്കല്‍ ബോര്‍ഡുകളും ഉപകരണങ്ങള്‍ നീക്കാന്‍ ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ കോടതി ഇടപെടേണ്ടതു പോലുമില്ല. എങ്കിലും ഇത് രാജ്യത്തെ ആദ്യ കേസായതിനാല്‍ തങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതുണ്ടെന്ന് ബോധ്യമായതായും കോടതി വ്യക്തമാക്കി. മരുന്നുകളും പോഷകവും നിര്‍ത്തേണ്ടതും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റേണ്ടതും അന്തസാര്‍ന്ന നിലയില്‍ വേണം.
ദയാവധത്തിന് നിയമം വേണം: സുപ്രീം കോടതി
ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായവര്‍ക്ക് അന്തസാര്‍ന്ന മരണം ഉറപ്പാക്കാന്‍ സമഗ്രമായ നിയമം വേണമെന്നും അത് കേന്ദ്രം കൊണ്ടുവരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദയാവധം സംബന്ധിച്ച കോടതി നിര്‍ദ്ദേശങ്ങളും സൂചനകളും
1). പോഷകങ്ങള്‍ നല്‍കുന്നതും മറ്റും മരവിപ്പിക്കുകയോ നിര്‍ത്തുകയോ ചെയ്യുക. അതിനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ 30 ദിവസം വേണമെന്നത് കോടതി റദ്ദാക്കി.
2). എയിംസിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു വേണം ഇവ നീക്കാന്‍. വസതിയില്‍ നിന്ന് എയിംസിലേക്ക് നീക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും എയിംസ് നല്‍കണം.
3). കൃത്യമായ പദ്ധതി തയ്യാറാക്കി വേണം ഉപകരണങ്ങളടക്കം നീക്കാന്‍. അന്തസോടെ മരിക്കട്ടെ.
4). വിധി രാജ്യമൊട്ടാകെ ബാധകം. ആശുപത്രികളില്‍ നിന്നുള്ള അറിയിപ്പുകള്‍, സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതികള്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉത്തരവ് നല്‍കണം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കാന്‍ (ഇത്തരം രോഗികളുടെ കാര്യത്തില്‍) ഒന്നും രണ്ടും മെഡിക്കല്‍ ബോര്‍ഡുകള്‍ ശിപാര്‍ശ ചെയ്താല്‍ പൊതു മാര്‍ഗനിര്‍ദ്ദേശപ്രകാരം വേണം നടപടികള്‍.
5). രണ്ടാം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ വേണ്ട ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ സൂക്ഷിക്കുന്നുണ്ട് എന്ന് കേന്ദ്രം ഉറപ്പാക്കണം.
6). ദയാവധം സംബന്ധിച്ച് കേന്ദ്രം സമഗ്രമായ നിയമം കൊണ്ടുവരണം.
2024ല്‍ ഹൈക്കോടതി തള്ളിയ കേസ്
ഹരീഷിന്റെ മാതാപിതാക്കള്‍, 2024 ലാണ് ദയാവധം തേടി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആ ജൂലൈയില്‍ ഹര്‍ജി തള്ളി.
സുപ്രീംകോടതിയെ സമീപിച്ചു. 2024 ആഗസ്തില്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി, മുഴുവന്‍ ചികില്‍സാ ചെലവും വഹിക്കാന്‍ യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സ്ഥിതി മോശമായി എന്നും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി വീണ്ടും 2025ല്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഇടപെട്ട് ആദ്യ മെഡിക്കല്‍ ബോ
ര്‍ഡ് രൂപീകരിച്ചു. ജീവിതത്തിലേക്ക് മടങ്ങിവരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. എയിംസിലെ വിദഗ്ധരടങ്ങിയ രണ്ടാമത്തെ ബോര്‍ഡും ഇതേ റിപ്പോര്‍ട്ട് തന്നെയാണ് നല്‍കിയത്.
മകനരികെ 13 സംവത്സരം; പുത്രസ്‌നേഹത്തിന്റെ മഹനീയ മാതൃക
ചണ്ഡീഗഡില്‍ പഞ്ചാബ് സര്‍വ്വകലാശാലയിലെ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയായിരുന്നു യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ. താമസിച്ചിരുന്ന ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് അബദ്ധവശാല്‍ വീഴുകയായിരുന്നു. 2013 ആഗസ്തിലായിരുന്നു ദുരന്തം. അച്ഛന്‍ അശോക് റാണയും അമ്മ നിര്‍മ്മലയും മകനെ ആശുപത്രികളില്‍ നിന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ഒരിക്കലും ബോധം തെളിയുകയോ അവരെ ഒന്നു നോക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു പ്രതികരണവുമില്ലാതെ നീണ്ട 13 വര്‍ഷം. ആശുപത്രിയിലെ ചികില്‍സകള്‍ക്കു ശേഷം വീട്ടില്‍ ഒരു മുറി പ്രത്യേകമായി ഒരുക്കി അതിലായിരുന്നു പിന്നീട് അവര്‍ പൊന്നുമകനെ ശുശ്രൂഷിച്ചത്. അവന്റെ അരികില്‍ നിന്ന് ഒരിക്കലും അവര്‍ മാറിയിട്ടില്ല. ആരെങ്കിലും ഒരാള്‍ സദാ സമയം അവനൊപ്പമായിരുന്നു. കിടപ്പു പോലും അവന്റെയരികില്‍ മറ്റൊരു കട്ടിലില്‍. അവനെ താലോലിച്ചും അവന്റെ കാര്യങ്ങളോര്‍ത്ത് സങ്കടപ്പെട്ടും അവര്‍ വര്‍ഷങ്ങള്‍ തള്ളിനീക്കി. ലഭ്യമായ മുഴുവന്‍ ചികില്‍സകളും ലഭ്യമാക്കി. ചെയ്യാവുന്നതെല്ലാം ചെയ്തു. പക്ഷെ അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം തകര്‍ന്നതോടെയാണ് ദയാവധത്തിന് അനുമതി തേടി അവര്‍ കോടതികളെ സമീപിച്ചത്.
മാതാപിതാക്കളെപ്പറ്റി പ്രത്യേക പരാര്‍മശം
ഹരീഷ് റാണയുടെ മാതാപിതാക്കളെപ്പറ്റി വിധിയില്‍ കോടതി പ്രത്യേക പരാമര്‍ശങ്ങളും നടത്തി. സ്‌നേഹത്തോടെയും അതീവ ശ്രദ്ധയോടെയും 13 കൊല്ലം മകന്റെ അരികിലിരുന്ന് അവനെ ശുശ്രൂഷിച്ച മാതാപിതാക്കള്‍ക്ക് പ്രത്യേക നന്ദിയാണ് കോടതി രേഖപ്പെടുത്തിയത്. അവര്‍ ഒരിക്കലും അവന്റെയരികില്‍ നിന്ന് മാറിയിട്ടില്ല. അവന് പിന്തുണയുടെ തൂണുകളായി നിലകൊണ്ട അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും അതിരറ്റ ബഹുമാനമാണ് കോടതി നല്‍കുന്നത്. മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയും നശ്വരതയുമാണ് ഹരീഷിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നത്. ജസ്റ്റിസ് പര്‍ദ്ദീവാല പറഞ്ഞു.
















