കുളമാവ്: ഉദ്ഘാടനം നടത്തി ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ പദ്ധതി അടച്ചുപൂട്ടി. കഴിഞ്ഞമാസം 13ന് പൊതുജനത്തിന് തുറന്നു കൊടുത്ത വടക്കേപുഴ ടൂറിസം പദ്ധതിക്കാണ് പൂട്ടുവീണത്. കഴിഞ്ഞ ദിവസം മുതല്‍ കൗണ്ടറില്‍ നിന്നും ടിക്കറ്റ് വിതരണം നിര്‍ത്തലാക്കി. ഇടുക്കിയുടെ ടുറിസത്തെ തകര്‍ക്കുന്നതും കുളമാവിന്റെ വികസിത മാറ്റത്തിനും തുരങ്കം വയ്‌ക്കുന്ന പ്രവണത മാറണം എന്ന ആവശ്യമാണ് ഉയരുന്നത്. അടുത്ത ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ നടക്കും വരെ ടിക്കറ്റ് നിര്‍ത്തലാക്കി പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത് ആണെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിലവിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് നിലവിലെ നടത്തിപ്പുകാര്‍ക്ക് ഹൈഡല്‍ ടൂറിസം സെന്റര്‍ കത്ത് നല്‍കി. കേരളം ഹൈഡല്‍ ടൂറിസം സെന്റര്‍ ആണ് അടിമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ പെരിയാര്‍ വാട്ടര്‍ സ്പോര്‍ട്സ് ഏജന്‍സിക്ക് വടക്കേപ്പുഴയില്‍ കുട്ടവഞ്ചിയും കയാക്കിങ്ങും നടത്താൻ അനുമതി നൽകിയത്. 11ന് വഞ്ചിയും കയാക്കിംങ്ങും എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 13ന് ഉദ്ഘാടനവും നടത്തി.
അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്താതെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് പെട്ടന്നു തല്ലിക്കൂട്ടിയ പരിപാടിയായിരുന്നു ഇത്. എന്നാല്‍ ടെന്‍ഡര്‍ നല്‍കാതെ ഇവിടെ ടൂറിസം പദ്ധതിയില്‍ സ്വകാര്യവക്തിക്ക് കയാക്കിങ്ങിനും കൊട്ടവഞ്ചിയും ഇറക്കാന്‍ അനുമതി നല്‍കിയതായി ആക്ഷേപം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈഡല്‍ ടൂറിസം സെന്റര്‍ ഇവരോട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഏജന്‍സി വരുംവരെ കുളമാവിലെ കയാക്കിങ്ങും കുട്ട വഞ്ചി സവാരിയും മുടങ്ങും. ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ക്കകം പദ്ധതി അടച്ചു പൂട്ടിയത് നാണക്കേട് ആണെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും വരെ നിലവിലെ ഏജന്‍സിയോട് പ്രവര്‍ത്തിപ്പിക്കാന്‍ പറയേണ്ടത് ആയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. തൊടുപുഴ തേക്കടി റോഡില്‍ കുളമാവ് ഡാമിന് സമീപം വൈദ്യുതി ഉല്‍പ്പാദനത്തിന് ജലം ശേഖരിക്കുന്ന തടാകമാണ് വടക്കേപ്പുഴ ജലാശയം. ഇവിടെ യന്ത്രരഹിത, പ്രകൃതി സൗഹൃദമായ കയാക്കിങ്ങ്, കുട്ടവഞ്ചി, കനോയിങ് തുടങ്ങിയ ജലവിനോദങ്ങളാണ് ആരംഭിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കിവേണം ഇവിടെ ടൂറിസം പദ്ധതി നടപ്പിലാക്കാനെന്നും നാട്ടുകാര്‍ പറയുന്നു.
















