ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ചൈനീസ് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകള്‍. ആക്രമണ സ്ഥലത്തു നിന്നും കണ്ടെത്തിയ ജീ പ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ചെനയില്‍ നിന്നാണ് ആക്‌ടിവേറ്റ് ചെയ്തതെന്നാണ് എൻഐഎ കണ്ടെത്തി. കാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് അക്രമികളുടെ കൈകളില്‍ എത്തിയതെന്നും അടക്കമുള്ള വിവരങ്ങള്‍ തേടി ജമ്മു കശ്മീർ പ്രത്യേക എൻഐഎ കോടതി ചൈനയ്‌ക്ക് ലെറ്റർ റോഗേറ്ററി അയച്ചു.
ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാൻ അഭ്യർഥിച്ചുള്ള കത്താണ് ലെറ്റർ റൊഗേറ്ററി. ആക്രമണത്തിന് മുമ്ബുള്ള നിരീക്ഷണം, ഭീകരരുടെ നീക്കം എന്നിവ തെളിയിക്കാൻ ഈ വിവരങ്ങള്‍ നിർണായകമെന്ന് വിലയിരുത്തല്‍. നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള നിർമാതാക്കളില്‍ നിന്ന് ചൈനയിലെ എഇ ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ലിമിറ്റഡ് എന്ന വിതരണക്കാരാണ് ഈ ക്യാമറ കൈമാറിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
2025 ഏപ്രിലില്‍ പഹല്‍ഗാമിലെ ബൈസരൻ പുല്‍മേട്ടില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുമാണ് ഭീകരർ ഗോ പ്രോ കാമറ ഉപയോഗിച്ചത്. എന്നാല്‍, നിലവിലെ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുടെയും പാക്കിസ്ഥാൻ – ചൈന ബന്ധത്തിന്റെയും പശ്ചാത്തലത്തില്‍ ചൈന വിഷയത്തില്‍ എത്തരത്തിലാവും പ്രതികരിക്കുക എന്നതില്‍ ആശങ്കയുണ്ട്. ചൈന പ്രതികരിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി മറ്റ് രാജ്യാന്തര മാർഗങ്ങള്‍ തേടാനാണ് എൻഐഎ നീക്കം.
















