തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കളം ഒരുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഒതുക്കി തീര്‍ക്കാവുന്നതിനും അപ്പുറം. പല മണ്ഡലങ്ങളിലും ഇപ്പോഴേ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഗ്രൂപ്പ് ലീഡര്‍മാരുടെ പക്ഷം പിടിക്കുന്നവര്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുക എന്നതാണ് ലീഡര്‍മാര്‍ നേരിടുന്ന മുഖ്യവെല്ലുവിളി. തെരഞ്ഞെടുപ്പിനെ ആര് നയിക്കും എന്ന് ഇതുവരെ കൃത്യമായ തീരുമാനം കൈക്കൊള്ളാനും കോണ്‍ഗ്രസിനായിട്ടില്ല.
മൂന്നാമൂഴം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ പാര്‍ട്ടി അനുമതി കൊടുത്തുകഴിഞ്ഞു. ഇനി സിപിഎമ്മില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന് പിണറായി തീരുമാനിക്കും. ഇതുവരെ പറഞ്ഞ് കേട്ടതില്‍ പലരും തഴയപ്പെടാനാണ് സാധ്യത.
ഇരു മുന്നണികള്‍ക്കും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തി ബിജെപിയും കളത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി വിജയം ഇരുമുന്നണികളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കിയിട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഇരു മുന്നണികളുടെയും തീരുമാനം.
പ്രചരണ വിഷയത്തിന് ഇക്കുറിയും ദാരിദ്ര്യമില്ല. 2016ല്‍ സോളാര്‍ കേസ്, 2021 ല്‍ നയതന്ത്രബാഗേജ് വഴി സ്വര്‍ണ കടത്ത്, കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കരിമണല്‍ കോഴയും നോക്കുകൂലിയും സഹകരണ ബാങ്കിലെ കൊള്ളയുമായിരുന്നു പ്രചാരണ രംഗത്ത് നിറഞ്ഞ് നിന്നത്. ഇപ്പോള്‍ ശബരിമല സ്വര്‍ണക്കടത്തും. സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ പെട്ടു. പോറ്റിയേ കേറ്റിയേ എന്ന പാട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാര്യമായി ബാധിച്ചുവെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ പോറ്റി സോണിയാ ഗാന്ധിയെ കാണുന്ന ഫോട്ടോ പുറത്ത് വന്നതോടെ കോണ്‍ഗ്രസും വെട്ടിലായി. പ്രചരണ രംഗത്ത് മറ്റൊരു വിഷയം കൂടി ഇത്തവണ ചൂടുപിടിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം. തങ്ങളുടെ വോട്ടുകള്‍ വെട്ടിമാറ്റിയെന്നാണ് ഇടത് വലത് മുന്നണികളുടെ പ്രചാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും വെട്ടി മാറ്റിയവരുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചതുമില്ല.
















