തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി ശക്തനായ സ്ഥാനാർത്ഥിയല്ലെന്ന് കോൺഗ്രസിൽ ഒരു വിഭാഗം. ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതാണ് സൂചന. ഷാഫിയുടെ സമ്മർദത്തിന് വഴങ്ങിയാണ് നടനും കോൺഗ്രസ് അനുഭാവിയുമായ രമേശ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാൻ ശ്രമം നടത്തുന്നത്.
ഷാഫി പറമ്പിലിന്റെ നോമിനിയായി ഒരു സ്ഥാനാർഥിയെ കൂടി മണ്ഡലത്തിൽ എത്തിക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം, രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിർക്കാനാണ് നീക്കം. കെ. മുരളീധരനെയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെയും നേരത്തെ കോൺഗ്രസ് പരിഗണിച്ചിരുന്നു. ജില്ലാ കമ്മിറ്റിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു.
2011 മുതൽ യുഡിഎഫിന്റെ കുത്തക മണ്ഡലമാണ് പാലക്കാട്. 2011, 2016ലും തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷം നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചിട്ടുള്ളത്. 2021ൽ മാത്രമാണ് ശക്തമായ മത്സരം പാലക്കാട് മണ്ഡലത്തിൽ ഉണ്ടായത്. അന്ന് ഇ. ശ്രീധരനായിരുന്നു എൻഡിഎ സ്ഥാനാർഥി. അന്ന് 3000ത്തോളം സീറ്റുകൾക്കാണ് ഷാഫി പറമ്പിൽ മണ്ഡലത്തിൽ വിജയിച്ചത്. അതിന് ശേഷമാണ് ഷാഫി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് വടകര എംപിയായത്.
ഉപതെരഞ്ഞെടുപ്പിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎയായി വരുന്നത്.
















