ടെഹ്‌റാന്‍: ഗള്‍ഫില്‍ സംഘര്‍ഷം ഉടലെടുത്താലുടന്‍ ലോകമെങ്ങും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ് ‘എണ്ണയടക്കമുള്ള ചരക്കു കടത്തിനെ ബാധിക്കുമോ?’ചരക്ക് കടത്ത് അല്‍പം വൈകിയാല്‍ ഫലം വിലക്കയറ്റമാണ്, സാധനങ്ങളുടെ ദൗര്‍ലഭ്യമാണ്. എന്തെന്നാല്‍ ചരക്കു കടത്തിന്റെ സിരാകേന്ദ്രം, ധമനി എന്നൊക്കെ വിളിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അഥവാ സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മൂസ് ഗള്‍ഫിലാണ്. കഴിഞ്ഞ ദിവസം ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ ആദ്യം ചെയ്തത് ഹോര്‍മൂസ് കടലിടുക്ക് അടക്കുകയായിരുന്നു.
പേര്‍ഷ്യന്‍, ഒമാന്‍ ഉള്‍ക്കടലുകള്‍ക്ക് ഇടയ്‌ക്കുള്ള വീതി കുറഞ്ഞ കടലിടുക്കാണ് ഹോര്‍മൂസ്. കടലിലെ ഇടനാഴിയെന്ന് വിളിക്കാം. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഇടനാഴി. വടക്ക് ഇറാന്‍. തെക്ക് ഒമാനും യുഎഇക്കും അവകാശമുള്ള മുസാന്റം ഉപദ്വീപ്. 167 കിലോമീറ്റര്‍ നീളവും 37 മുതല്‍ 97 വരെ കിലോമീറ്റര്‍ വീതിയുമുള്ള കടലിടനാഴി. 2023 മുതല്‍ 2025 വരെ ലോകത്തെ എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) കടത്തിന്റെ 20 ശതമാനവും കപ്പല്‍ വഴിയുള്ള എണ്ണക്കടത്തിന്റെ 25 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയായിരുന്നു. ഇതില്‍ നിന്ന് ഈ ഇടനാഴിയുടെ പ്രാധാന്യം വ്യക്തമാകും. പലപ്പോഴും ഹോര്‍മൂസ് അടക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും ദീര്‍ഘ കാലത്തേക്ക് അങ്ങനെയുണ്ടായിട്ടില്ല. ഇക്കുറി യുദ്ധം തുടങ്ങിയ സമയത്തു തന്നെ ഇറാന്‍ ഈ കടലിടുക്ക് അടച്ചുവെങ്കിലും അധിക നാള്‍ അടച്ചിടില്ലെന്നാണ് പൊതുപ്രതീക്ഷ. ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.
അഹൂറ മാസ്ദ എന്ന പാഴ്‌സി, അഥവാ സൊരാസ്ട്രിയന്‍ ദൈവത്തിന്റെ പേരില്‍ നിന്നാണ് ഹോര്‍മൂസ് എന്ന പേര് ഉണ്ടായത്. പേരു വന്നതു സംബന്ധിച്ച് മറ്റു പല കഥകളും ഉണ്ട്. എഡി 309 മുതല്‍ 379 വരെ പേര്‍ഷ്യ ഭരിച്ച കിം ഷാപ്പൂര്‍ രണ്ടാമന്റെ അമ്മ ഇഫ്ര ഹോര്‍മിസിഡിന്റെ പേരില്‍ നിന്നാണ് ഹോര്‍മൂസ് ഉണ്ടായത് എന്നാണ് മറ്റൊന്ന്. രണ്ടു കിലോമീറ്റര്‍ വീതമുള്ള രണ്ട് ലെയിനുകള്‍ വഴിയാണ് കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത്. ഒരു ലെയിന്‍ ഒരുവശത്തേക്കും മറ്റേത് മറുവശത്തേക്കും. കപ്പലുകള്‍ കൂട്ടിയിടിക്കാതിരിക്കാനും മറ്റുമാണിത്. ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലുള്ള കടല്‍ വഴിയാണ് കപ്പലുകള്‍ ഇടനാഴിയില്‍ കടക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ നിയമമാണ് ഇവിടുത്തെ കപ്പല്‍ ഗതാഗതം. ഇറാനും ഒമാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള കടലിന്റെ വ്യാപ്തി പിന്നീട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇവരുടെ നിയന്ത്രണത്തിലാണ് ഹോര്‍മൂസ് ഇടനാഴിയെന്ന് അര്‍ഥം. യുദ്ധക്കപ്പലുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും ആണവോര്‍ജ്ജത്തില്‍ ചലിക്കുന്ന കപ്പലുകള്‍ക്കും ഇതിലെ കടന്നുപോകാന്‍ ഇറാനും ഒമാനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ രാജ്യങ്ങളുടെ മുന്‍കൂര്‍ അനുമതിയും ഇതിന് വേണം. ദിവസം ശരാശരി 20 ഓളം എണ്ണ ടാങ്കറുകളാണ് ഇതിലെ കടന്നുപോകുന്നത്. 2018ല്‍ 21 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒരു ദിവസം ഇതിലെ കടത്തിയിരുന്നത്.
ഇതിന്റെ വില ഏകദേശം 120 കോടി ഡോളര്‍. അതായത് 120 കോടി ഡോളറിന്റെ എണ്ണയാണ് ഒരു ദിവസം ഇതിലെ കടത്തിയിരുന്നത്. ഇപ്പോള്‍ ഇത് അതിലും എത്രയോ കൂടിയിരിക്കാം. ഒരു ദിവസം അടച്ചിട്ടാല്‍ എത്രയേറെ എണ്ണയുടെ കടത്താകും സ്തംഭിക്കുകയെന്നും എത്രയേറെ രൂപയുടെ നഷ്ടമാണ് രാജ്യങ്ങള്‍ക്ക് ഉണ്ടാവുകയെന്നും ചിന്തിക്കാന്‍ പോലും കഴിയില്ല. അടച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പലയിടങ്ങളിലും എണ്ണ വില കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില പത്ത് ശതമാനം കൂടിയെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്.
















