ന്യൂഡൽഹി: ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്. ഇന്ത്യയിലേക്ക് മേയ് 13ന് ‘സിമി’ എന്ന എൽപിജി ടാങ്കറും വ്യാഴാഴ്ച ‘എൻവി സൺഷൈൻ’ എന്ന കപ്പലും ഹോർമുസ് സുരക്ഷിതമായി കടന്നു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിക്കും ശേഷം രണ്ട് മാസത്തിലേറെയായി കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഇതു വഴി കടന്നുപോയ ഇന്ത്യൻ കപ്പലുകളുടെ എണ്ണം ഇതോടെ 13 ആയി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കടലിടുക്ക് കടന്നിരിക്കുന്നത്.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ദിവസം തന്നെയാണ് കപ്പലുകൾ കടലിടുക്ക് കടന്നത്. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് വന്ന സിമി എന്ന പേരിലുള്ള കപ്പൽ ട്രാൻസ്പോണ്ടർ ഓഫ് ചെയ്ത ശേഷമാണ് ഹോർമുസ് കടലിടുക്ക് കടന്നത്. യുഎഇയിലെ റുവൈസ് റിഫൈനറിയിൽ നിന്നാണ് ‘എൻവി സൺഷൈൻ’എൽപിജി ലോഡ് ചെയ്ത എത്തിയത്. ഇത് ഇറാനിലെ ലാരക് ദ്വീപിനു കിഴക്ക് ലൊക്കേഷൻ നൽകിയശേഷം സിഗ്നൽ ഓഫ് ചെയ്തു മണിക്കൂറുകൾക്കകമാണ് കടലിടുക്ക് കടന്നത്.
19,965 ടൺ എൽപിജിയുമായി വരുന്ന മാർഷൽ ഐലൻഡ്സ് പതാകയുള്ള ‘സിമി’ ശനിയാഴ്ച (നാളെ) ഗുജറാത്തിലെ കാണ്ട്‌ലയിൽ എത്തിച്ചേരും. 46,427 ടൺ എൽപിജിയുമായിട്ടാണ് വരുന്ന വിയറ്റ്നാം പതാകയുള്ള ‘എൻവി സൺഷൈൻ’ എത്തുന്നത്. ഇത് തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും. രണ്ട് കപ്പലുകളിലെയും ചരക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ്. മാർച്ച് ആദ്യം മുതൽ 12 എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഉൾപ്പെടെ 13 ഇന്ത്യൻ പതാകയുള്ള കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടന്നിരിക്കുന്നത്.
















