ഗുരുവായൂര്‍: 55 കൊല്ലമായി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന , ഇപ്പോള്‍ കീഴ്ശാന്തിയായ കീഴേടം രാമൻ നമ്പൂതിരിയെ സസ്പെൻസ് ചെയ്തിട്ട് നൂറുദിവസം കഴിഞ്ഞു. ഇതിനെതിരെ കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വികെ. വിജയന്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ല. കഴിഞ്ഞ ദിവസം കീഴേടത്തിന്റെ വിശദീകരണം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സ്വീകരിച്ചിരുന്നു. ഇതിന്മേല്‍ ഫെബ്രുവരി 27ന് ചര്‍ച്ച നടക്കും. ഇതിന്റെ തീരുമാനം അറിവായിട്ടില്ല. ഇതിന്റെ കാരണമറിഞ്ഞാല്‍ ഹിന്ദു ഭക്തരുടെ രക്തം തിളയ്‌ക്കും. ഇതേക്കുറിച്ച് മനോരമയുടെ ലേഖകന്‍ ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്.
ഉണ്ണികൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
“ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 3 ന് നാഴികമണി 3 അടിച്ചാൽ നിർമാല്യത്തിന് നട തുറക്കും. നൂറ്റാണ്ടുകളായി ഇതാണ് രീതി. 6 പതിറ്റാണ്ടിനിടെ ഒരു ദിവസം മാത്രം മണി അടിക്കാൻ 2 മിനിറ്റ് വൈകി. ഉത്തരവാദിക്കെതിരെ ശിക്ഷാ നടപടി എടുത്തു.
കടുകിടെ വ്യത്യാസമില്ലാതെ ആ ചടങ്ങുകൾ ഇന്നും നടക്കുന്നു എന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സവിശേഷത, ഭക്തജന പ്രവാഹത്തിന്റെ അടിസ്ഥാനം. ഇവിടെ ആരും ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല. ഗുരുവായൂരപ്പനാണ് പ്രധാനം.
3 ന് നടതുറന്നാൽ നിർമാല്യം, തൈലാഭിഷേകം, വാകച്ചാർത്ത്, സപ്തശുദ്ധി അഭിഷേകം എന്നിവ കഴിഞ്ഞാൽ വിഗ്രഹത്തിന് കിരീടം ചാർത്തും. കിരീടം വച്ചാൽ ഉടൻ മലർ നിവേദ്യം എന്നത് നിയമമാണ്.
എണ്ണ തേച്ചുകുളി കഴിഞ്ഞ ഉണ്ണിക്കണ്ണൻ വിശന്നാണ് നിൽപ്. ഉടൻ നേദ്യം വേണം.
നേദ്യം കഴിഞ്ഞേ ചന്ദനം ചാർത്തലും ആടയാഭരണങ്ങൾ അണിയിക്കലും പാടുള്ളു. അത്ര തിരക്കിൽ വേണം നേദ്യം. ഈ സമയം ശ്രീലകത്ത് മേൽശാന്തി, ഓതിക്കൻ, കീഴ്ശാന്തിയായി ആറോ ഏഴോ പേർ ഉണ്ടാകും. കിരീടം വച്ചാൽ വാതിലിന് അടുത്ത് ആരാണോ അവർ വാതിൽ അടയ്‌ക്കണം. ഇതാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. പുറത്ത് ആളുണ്ടോ എന്നത് നോക്കേണ്ടതില്ല.
2025 ഒക്ടാബർ 20 ന് മലർനിവേദ്യത്തിന് കിരീടം വച്ച സമയത്ത് വാതിലടച്ചു. അപ്പോൾ ഒരു ഭരണസമിതിയംഗത്തിന് വേണ്ടപ്പെട്ടവർ പുറത്തുണ്ടായിരുന്നു.
അവർക്ക് തോന്നി, വാതിൽ കൊട്ടിയടച്ചത് തങ്ങൾക്ക് നേരെയാണെന്ന്.
മെമ്പർ വിഷയം ഭരണ സമിതിയിലെത്തിച്ചു. 55 കൊല്ലമായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന രാമൻ നമ്പൂതിരിയെ സസ്പെൻസ് ചെയ്തു. ഇന്ന് 99 ദിവസം കഴിഞ്ഞു.
കീഴ്ശാന്തിക്കാർക്ക് അനുവദിക്കാറുള്ള പ്രത്യേക വഴിയിലൂടെ അദ്ദേഹത്തെ തൊഴാൻ വിടരുതെന്നും നിർദ്ദേശിച്ചു. ശമ്പളമില്ല, നേദ്യച്ചോറില്ല, ഗുരുവായൂരപ്പനെ തൊഴാൻ വിടുന്നില്ല.
ചെയർമാനും പരാതി റിപ്പോർട്ട് ചെയ്ത ഭരണസമിതിയംഗവും കാലാവധി കഴിഞ്ഞ് മാർച്ച് 13 ന് പുറത്തു പോകും. അതു വരെ രാമൻ നമ്പൂതിരി അകത്തു കയറണ്ട എന്നാണത്രേ ഭരണ സമിതി തീരുമാനം.
ശബരിമല സ്വർണപ്പാളി കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലും 90 ദിവസം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി. ഗുരുവായൂരിൽ 99 ദിവസം കഴിഞ്ഞിട്ടും 65 വയസ്സെത്തിയ ഒരു ഉപാസകൻ ഗുരുവായൂരപ്പനെ തൊഴാൻ കഴിയാതെ പുറത്തു നിൽക്കുന്നു.
ആരോടും പരാതി പറയാതെ. എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ എന്ന് വിശ്വസിച്ചു.
‘ജനാധിപത്യം’ എത്ര മഹത്തരമായ പദം”.
















