പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ ഇടതുസര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭം ലക്ഷ്യമിട്ടപ്പോള്‍, ഊരാളുങ്കലിന്റെ ഉപസ്ഥാപനം ഐഐഐസി മറയാക്കി സിപിഎം കോടികളുടെ കൊള്ള നടത്താന്‍ ശ്രമിച്ചു. ഇതിനു പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുളള ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും ലഭിച്ചു. അഞ്ചു കോടിയില്‍ താഴെ ചെലവു പ്രതീക്ഷിച്ച അയ്യപ്പ സംഗമത്തിന് 7.11 കോടി ചെലവായെന്ന ഐഐഐസി വാദം ഇത് ശരിവയ്‌ക്കുന്നു.
നിയമം മറികടന്നു ടെന്‍ഡറൊന്നുമില്ലാതെ ബോര്‍ഡ്, ഊരാളുങ്കല്‍ കമ്പനിക്കു കരാര്‍ നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ്. സംഗമത്തിനു മുമ്പ് പരിപാടിയുടെ എസ്റ്റിമേറ്റ് പോലും തയാറാക്കിയില്ല. ഇത് കൊള്ളയ്‌ക്കു വഴിയൊരുക്കാനായിരുന്നു.
സംഗമത്തിനു ബോര്‍ഡോ സര്‍ക്കാരോ പണം ചെലവഴിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം വന്നപ്പോള്‍ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ പ്രാരംഭ ചെലവുകള്‍ക്കു പണം മുന്‍കൂറായി ദേവസ്വം ഫണ്ടില്‍ നിന്നെടുക്കാന്‍ കോടതി അനുമതിയേകിയതോടെ മൂന്നു കോടിയാണ് പ്രത്യേക ഹെഡില്‍ നിന്നു ബോര്‍ഡ് വകമാറ്റിയത്. ഇതു പരസ്യത്തിനു മാത്രം വിനിയോഗിച്ചത് സംശയകരമാണ്. പരസ്യത്തിനു ബോര്‍ഡ് ഐഐഐസിയോട് ആവശ്യപ്പെട്ടിട്ടില്ല. പരസ്യത്തിനായി പ്രത്യേക എസ്റ്റിമേറ്റുമെടുത്തിട്ടില്ല. അതിനാല്‍ അയ്യപ്പ സ്വാമിയുടെ ചിത്രത്തെക്കാള്‍ പ്രാധാന്യമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ച് പരസ്യം നല്‍കിയതിനു പിന്നില്‍ സര്‍ക്കാരാണെന്നു വ്യക്തം.
പരിപാടിക്കായി ബോര്‍ഡ് ഐഐഐസിയുമായി മാത്രമാണ് കരാറുണ്ടാക്കിയത്. ഭക്ഷണ വിതരണത്തിനടക്കം കമ്പനി ഉപകരാറുകള്‍ നല്‍കി. പക്ഷേ കമ്പനി 7.11 കോടിയുടെ ഒറ്റ ബില്‍ മാത്രമാണ് ബോര്‍ഡിന് സമര്‍പ്പിച്ചത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപകരാറുകാര്‍ ഓരോ ഇനത്തിലും ചെലവാക്കിയ തുകയുടെ ബില്ലുകള്‍ പ്രത്യേകം സമര്‍പ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകള്‍ പരിശോധിക്കാന്‍ ബോര്‍ഡ് നിയോഗിച്ച ഉപസമിതി ഇതു വ്യക്തമാക്കി കമ്പനിക്ക് നോട്ടീസയച്ചു. ചട്ടങ്ങള്‍ പാലിച്ച ബില്ലുകള്‍ മാത്രം പാസാക്കാനാണ് ബോര്‍ഡ് നിര്‍ദേശം. ബില്ലുകളുടെ പകര്‍പ്പു സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ബില്ലുകള്‍ സമര്‍പ്പിക്കണമെന്നും കമ്പനിയോട് നിര്‍ദേശിച്ചു.
ഉപകരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഏതൊക്കെയെന്ന് വ്യക്തമല്ല. പല ഉപകരാറുകാരും സിപിഎം ബിനാമികളാണെന്നാണ് സംശയം. കമ്പനി ഓഡിറ്റര്‍ക്കു നല്‍കിയ രേഖകള്‍ ബോര്‍ഡ് ഉപസമിതി പരിശോധിച്ചപ്പോള്‍ പലതും യഥാര്‍ത്ഥ ബില്ലല്ലെന്ന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക സുതാര്യത കരാര്‍ കമ്പനി പാലിച്ചില്ല. പല കണക്കുകളും ഊതിപ്പെരുപ്പിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സംശയിക്കുന്നു. അയ്യപ്പ സംഗമം മറയാക്കി വിശ്വാസികളുടെ കാണിക്കപ്പണം തട്ടിയെടുക്കാന്‍ സിപിഎം ആധിപത്യമുള്ള കരാര്‍ കമ്പനി നടത്തിയ കള്ളക്കളികളാണ് ഇതിനു പിന്നിലെന്നാണ് സംശയം.
















