കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും പാളികളിൽ സാമ്പിൾ പരിശോധന നടത്താൻ അനുമതി നൽകി ഹൈക്കോടതി. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിലായിരിക്കും പരിശോധന നടത്തുക. ഹർജി ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് 256 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു കഴിഞ്ഞു.
1998 ല്‍ യു.ബി ഗ്രൂപ്പ് 1546 ഗ്രാം സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളാണ് ദ്വാരപാലക ശില്‍പങ്ങളില്‍ സ്ഥാപിച്ചത്. എന്നാല്‍ 2019ല്‍ പാളികള്‍ ഇളക്കി ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍പെടുത്തിയ ശേഷം 394.6 ഗ്രാം സ്വര്‍ണം പൂശിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു രേഖയും ദേവസ്വം ബോര്‍ഡിന്റെ പക്കലില്ല.
നാല്‍പതു വര്‍ഷ ഗ്യാരന്റിയോടെ ഇത്രയും സ്വര്‍ണം പൂശി ക്ലിയര്‍ കോട്ട് അടിച്ചിട്ടും കേവലം നാലു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം മങ്ങി ചെമ്പുതെളിഞ്ഞത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം. വളരെ ചെറിയ അളവില്‍ സ്വര്‍ണം ലേപനം ചെയ്ത് ഉദ്ദേശ്യം 300 ഗ്രാം സ്വര്‍ണം എങ്കിലും സ്മാര്‍ട് ക്രിയേഷന്‍സും പോറ്റിയും ചേര്‍ന്ന് അടിച്ചു മാറ്റിയോ എന്ന സംശയം ബലപ്പെട്ടതോടെയാണ് വീണ്ടും ദ്വാരപാലക പാളികള്‍ ഇളക്കി സാമ്പിള്‍ പരിശോധനക്ക് അയക്കാന്‍ എസ്‌ഐടി ഒരുങ്ങുന്നത്.
സാമ്പിള്‍ ശേഖരിക്കാന്‍ ദേവന്റെ അനുജ്ഞ വേണ്ടതിനാല്‍ കുംഭമാസ പൂജയ്‌ക്ക് നട തുറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഒരു പക്ഷേ കുംഭം ഒന്നായ ഫെബ്രുവരി 13ന് തന്നെ സാമ്പിള്‍ ശേഖരിച്ചേക്കും. 2019 ല്‍ സ്വര്‍ണം പൂശിയ പാളികളുടെ നിറം മങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് വീണ്ടും പാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശിയിരുന്നു. 9.7 ഗ്രാം സ്വര്‍ണം അധികമായി പൂശി എന്നാണ് സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പി.എസ്. പ്രശാന്ത് പറഞ്ഞത്.
ആദ്യം പൂശിയ സ്വര്‍ണത്തിന് മുകളിലാണ് രണ്ടാമത്തെ പൂശലും നടന്നത്. എങ്കിലും പഴയ സ്വര്‍ണവും പുതിയതും വേര്‍തിരിച്ചറിയാന്‍ കഴിയും.
















