ന്യൂദല്‍ഹി: ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ 31 വര്‍ഷം മുന്‍പ് തന്റെ കാലുകള്‍ മുറിച്ചുകളഞ്ഞെന്ന് സി സദാനന്ദന്‍ മാസ്റ്റര്‍ എംപി.അതിനാല്‍ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാന്‍ കഴിയില്ലെന്ന് വെപ്പുകാലുകള്‍ മേശപ്പുറത്തു വച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദന്‍ മാസ്റ്റര്‍.സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് എംപി നടത്തിയത്
‘എനിക്കും ഉറപ്പുള്ള രണ്ട് കാലുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഉപയോഗിക്കുന്നത് കൃത്രിമ കാലുകളാണ്. ഈ സഭയില്‍ പലതവണ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടു. സഭയില്‍ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവര്‍ 31 വര്‍ഷം മുന്‍പ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം എന്റെ ഇരുകാലുകളും വെട്ടിയെടുത്തു. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് അവര്‍ ഉറക്കെ വിളിച്ചു’- സി സദാനന്ദന്‍ മാസ്റ്റര്‍
പറഞ്ഞു.
സി സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗത്തിനെതിരെ ഇടത് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. മേശപ്പുറത്ത് കാലുകള്‍ വെച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.എന്നാല്‍ മാനുഷികതയെ കുറിച്ചു നിരന്തരം പറയുന്നവര്‍ക്ക് അസഹിഷ്ണുതയാണെന്ന് സി സദാനന്ദന്‍ മാസ്റ്റര്‍ തിരിച്ചടിച്ചു. കേരളത്തിലെ യുവാക്കള്‍ മറുനാടുകളിലേക്ക് പോകുന്നു. കേരളത്തില്‍ അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവര്‍ പോകുന്നത് എന്നും എം പി പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശബരിമല സ്വര്‍ണക്കൊളളയും സി സദാനന്ദന്‍ മാസ്റ്റര്‍ പരാമര്‍ശിച്ചു.
കണ്ണൂരില്‍ ബി ജെ പിക്കായി പ്രവര്‍ത്തിക്കവെ ആണ് സി പി എം കൊടും കുറ്റവാളികള്‍ സി സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിയെടുത്തത്.
















