തിരുവനന്തപുരം : പത്ത് വര്‍ഷം കേരളം ഭരിച്ചിട്ട് ഒന്നും ചെയ്യാത്ത പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പത്ത് കൊല്ലത്തെ പിണറായി ഭരണത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലാമയുള്ള, ഏറ്റവും ഭീകര വിലക്കയറ്റമുള്ള, ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ സ്ഥിതിയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്ത് വര്‍ഷം കേരളം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഇവയെ കുറിച്ചൊന്നും പറയുന്നില്ല. ഇത് പോലെ പത്ത് വര്‍ഷം ഭരിച്ച് രാജ്യത്തെ നശിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാന ബജറ്റിലും വാഗ്ദാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ബജറ്റാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞപ്പോള്‍ അന്ന് കോണ്‍ഗ്രസ് ബജറ്റില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ബജറ്റ് പഠിച്ചാല്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷം രാജ്യത്തെ ചെയ്ത് തന്നെയാണ് സിപിഎം കേരളത്തില്‍ ചെയ്തതെന്ന് മനസിലാകും.
100 രൂപ റവന്യൂവായി സംസ്ഥാനത്തിന് കിട്ടുമ്പോള്‍ എട്ടു രൂപ മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ബാക്കി 92 രൂപയും ചിലവാക്കുന്നത് കടംവീട്ടാനും പലിശകൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനുമാണ് ചിലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥലത്ത് പണം ആവശ്യമുണ്ടെങ്കില്‍ മറ്റൊരിടത്ത് നിന്ന് എടുത്ത് ചിലവാക്കുന്ന ഒരു തട്ടിക്കൂട്ട് സമ്പദ് വ്യവസ്ഥയാണ് കേരളത്തിലേത്.
2014 ഇന്ത്യന്‍ സമ്പദ വ്യവസ്ഥ തകര്‍ത്തപോലെ ഇന്ന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും തകര്‍ന്നിരിക്കുന്നു. തൊഴില്‍ ഇല്ലായ്‌മ, വിലക്കയറ്റം, അടിസ്ഥാന സൗകര്യം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചൊന്നും ഈ ബഡ്ജറ്റില്‍ പറയുന്നില്ല. അഞ്ച് ലക്ഷം കോടി കടം മൂന്നരക്കോടി ജനങ്ങളുടെ തലയില്‍ കെട്ടി വച്ചിരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. പുതിയ തലമുറയെയാണ് ഈ കടം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്‌ക്ക് വികസനത്തിനായി ഒന്നും കിട്ടുന്നില്ല. തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒന്നിനെ കുറിച്ചും പറയാനില്ലാത്തതിനാല്‍ കേന്ദ്രം പണം തന്നില്ലെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്.
പത്ത് വര്‍ഷം കൊണ്ട് 22 ലക്ഷം കോടി രൂപ ചിലവാക്കി, അത് എവിടെപ്പോയെന്ന് അറിയില്ല. ഇന്ന് ആശുപത്രികളില്‍ രോഗികള്‍ മരിക്കുന്നു, ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് അഞ്ചാറ് മാസം കഴിഞ്ഞാണ്. 2,500 പെന്‍ഷന്‍ നല്‍കുമെന്ന പ്രകടന പത്രികയില്‍ പറഞ്ഞവര്‍ ഇപ്പോല്‍ ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്ന് പറയുന്നു. പ്രധാനമന്ത്രി അവാസ് യോജന പദ്ധതി നടപ്പിലാക്കാത്ത ഒരൊറ്റ സംസ്ഥാനമാണ് കേരളം. മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് വീട് കിട്ടേണ്ടതായിരുന്നു. പാവങ്ങള്‍ക്ക് സൗജന്യമായി ഇന്‍ഷുറന്‍സ് നല്‍കുന്ന പി എം ആയുഷ്മാന്‍ സ്‌കീം നടപ്പാക്കാത്ത സര്‍ക്കാരാണ് ഇവിടെ ഉളളത്. 32 ലക്ഷം വീടുകളില്‍ കുടിവെള്ളമില്ല.
കരാറുകാര്‍ക്ക് കോടികള്‍ കൊടുക്കാനുണ്ട്. ഇതിനെ കുറിച്ചൊന്നും ബഡ്ജറ്റില്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റബറിന്റെ താങ്ങുവില 250 ആക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അതിനെ പറ്റി ബജറ്റില്‍ ഒന്നും പറയുന്നില്ല.
5,6 മാസം കഴിഞ്ഞാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നത്. 75 ശതമാനം സ്‌കൂളുകള്‍ സുരക്ഷിതമല്ലന്നാണ് ശിവന്‍കുട്ടി പറയുന്നത്. എന്നിട്ട് സ്‌കൂള്‍ നന്നാക്കാതെ കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് കൊടുക്കുമെന്നാണ് ബഡ്ജറ്റില്‍ പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരി റെയില്‍വേയ്‌ക്ക് പണമില്ല, എയിംസിന് കാശില്ല. ദേശീയ പാതയ്‌ക്ക് സ്ഥലമേറ്റെടുക്കാന്‍ പണമില്ല. എന്നാല്‍ നേറ്റിവിറ്റി കാര്‍ഡിനായി കൊടുക്കാന്‍ സര്‍ക്കാരിന് കാശുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങി പലിശ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും പ്രതിപക്ഷത്തിരുന്ന, കോണ്‍ഗ്രസ് പത്ത് വര്‍ഷമായി പ്രതികരിച്ചിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ കേന്ദ്രത്തെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















