കോട്ടയം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് റബര്‍ കര്‍ഷകരെ പൂര്‍ണമായി നിരാശയിലാഴ്‌ത്തുന്നതും കര്‍ഷക ജനതയെ അവഗണിക്കുന്നതും ആണെന്ന് ബിജെപി നേതാവ്
കര്‍ഷകരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് എം കര്‍ഷക സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. റബര്‍ കര്‍ഷകരെ തഴഞ്ഞ ഇടതുമുന്നണിയുടെ ഭാഗമായ ജോസ് കെ മാണിയുടെ കര്‍ഷക പ്രേമത്തിന്റെ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും മുതലക്കണ്ണീര്‍ ഒഴുക്കുന്നത് അവസാനിപ്പിക്കണം.
കേരളത്തില്‍ റബര്‍ കര്‍ഷകര്‍ എന്ന ഒരു ജനവിഭാഗം ഉണ്ടെന്നതുപോലും മറന്ന ബജറ്റ് ആണ് ഇത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍ താങ്ങു വില ഒട്ടും വര്‍ധിപ്പിച്ചില്ല. കിലോഗ്രാമിന് 250 രൂപയെങ്കിലും കുറഞ്ഞത് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു കര്‍ഷകര്‍. എന്നാല്‍ റബറിനോ റബര്‍ മേഖലയ്‌ക്കോ കാര്‍ഷിക മേഖലയ്‌ക്കോ കൈത്താങ്ങാവുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പൊടി കൈകള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കര്‍ഷകരോട് തികഞ്ഞ അനീതിയാണ് കാണിച്ചിട്ടുള്ളത്.
നെല്‍ സംഭരണത്തിനായി ഈ ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അത് കര്‍ഷകരുടെ കൈകളില്‍ എത്തുമെന്ന് ഉറപ്പില്ല. സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. അപ്പര്‍ കുട്ടനാട്ടിലെ ഭൂരിപക്ഷം കര്‍ഷകരും കൃഷി ഉപേക്ഷിക്കുന്ന മനോഭാവത്തിലാണ്.
കേരളത്തില്‍ നെല്ലും കൃഷിയും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മന്ത്രിയുടെ സര്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ല. കര്‍ഷകരുടെ പേര് പറഞ്ഞു ഊറ്റം കൊള്ളുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇക്കാര്യത്തിലുള്ള നയവും നിലപാടും ബജറ്റോടെ വ്യക്തമായിരിക്കുകയാണ്.
മുന്നണി മാറാന്‍ കോപ്പു കുട്ടിയ ജോസ് കെ മാണിയെ ഒരു പാഠം പഠിപ്പിക്കുന്നതിനാണോ ബാലഗോപാല്‍ കര്‍ഷക വിരുദ്ധ ബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് എന്‍. ഹരി ചോദിച്ചു.
















