ന്യൂദൽഹി: ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ ദിൽന, ലെഫ്റ്റനന്റ് കമാൻഡർ രൂപ, അസിസ്റ്റന്റ് കമാൻഡന്റ് വിപിൻ വിൽസൺ എന്നിവർ ശൗര്യ ചക്ര പുരസ്കാരം നേടി. ദിൽനയും രൂപയും കഴിഞ്ഞ വർഷം ലോകം ചുറ്റി സഞ്ചരിച്ചിരുന്നു.
ഐഎൻഎസ്‌വി തരിണി എന്ന ബോട്ടിൽ ഈ രണ്ട് നാവിക ഉദ്യോഗസ്ഥരും സമുദ്രത്തിലെ ഉയർന്ന തിരമാലകളെ ധൈര്യത്തോടെ നേരിടുക മാത്രമല്ല 25,400 നോട്ടിക്കൽ മൈൽ (ഏകദേശം 50,000 കിലോമീറ്റർ) ദൂരം സഞ്ചരിച്ചു. 17 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള ഒരു ബോട്ടാണ് ഐഎൻഎസ്‌വി തരിണി. നാവികസേനയിലെ ഈ വനിതാ ഉദ്യോഗസ്ഥർ നാവിക സാഗർ പരിക്രമ-2 ആണ് പൂർത്തിയാക്കിയത്.
അതേ സമയം തന്നെ മേജർ അർഷ്ദീപ് സിംഗ്, ഇന്ത്യൻ സൈന്യത്തിലെ നായിബ് സുബേദാർ ദോലേശ്വർ സുബ്ബ, വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവർ കീർത്തി ചക്രയ്‌ക്കും അർഹരായി. ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സായുധ സേനയിലെ 70 പേർക്ക് ധീരതയ്‌ക്കുള്ള അവാർഡുകൾ സമ്മാനിക്കും.
















