പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ കരാറുകാരനെ ഇടനിലക്കാരനാക്കി തിരുവനന്തപുരം, കഴക്കൂട്ടം, മലയന്‍കീഴ് മേഖലയിലും ബെംഗളൂരുവിലും വന്‍ ഭൂസ്വത്ത് സ്വന്തമാക്കിയതായി എസ്‌ഐടി. ഉദ്ദേശ്യം 30 കോടിയില്‍ അധികം രൂപയുടെ വസ്തുവകളാണ് 2020-ന് ശേഷം പോറ്റി സ്വന്തമാക്കിയത്. കേരളത്തിലെ സ്വത്തുക്കള്‍ സഹോദരി അടക്കമുള്ളവരുടെ ബിനാമി പേരുകളിലാണ്. ബെംഗളൂരുവില്‍ ഭാര്യയുടെ പേരിലും രമേഷ് റാവുവിന്റെ പേരിലുമാണ് സ്വത്തുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പോറ്റി തന്നെയാണ് മൊഴി നല്‍കിയത്.
കഴക്കൂട്ടം, മലയന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി നിരവധി ഭൂമി രജിസ്‌ട്രേഷനുകള്‍ നടത്തിയതായി എസ്‌ഐടി കണ്ടെത്തി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ലഭിച്ച പണമാണോ ഭൂമി അടക്കമുള്ള ആസ്തികള്‍ക്കായി വിനിയോഗിച്ചത് എന്നതില്‍ സംശയമുണ്ട്. ആവശ്യക്കാര്‍ക്ക് വട്ടിപ്പലിശയ്‌ക്ക് പണം നല്‍കിയ ശേഷം തിരിച്ചടവു മുടങ്ങുന്നവരുടെ ഭൂമി കൈക്കലാക്കുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. ഇടനില നിന്ന കരാറുകാരനില്‍ നിന്നും എസ്‌ഐടി മൊഴിയെടുത്തിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉന്നത ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി അവരുടെ പ്രീതി പിടിച്ചുപറ്റുക എന്നതായിരുന്നു പോറ്റിയുടെ രീതി. ഒപ്പം ശബരിമലയില്‍ എത്തുന്ന കോടീശ്വരന്മാര്‍ക്ക് ദര്‍ശനം, താമസം എന്നിവ ഒരുക്കി കൊടുത്ത് അവരുടെ പ്രീതി പടിച്ചുപറ്റിയ ശേഷം ദേവസ്വം അംഗങ്ങളെ പരിചയപ്പെടുത്തുന്ന പതിവും പോറ്റിക്കുണ്ടായിരുന്നു. ശബരിമലയിലെ പ്രസാദവും പാനകവുമായി വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആത്മബന്ധം സ്ഥാപിച്ചാണ് പല പദ്ധതികളിലേക്കും അവരെ സ്‌പോണ്‍സറാകാന്‍ പ്രേരിപ്പിച്ചിരുന്നത്. ശബരിമലയില്‍ പൂജിച്ച ചരട് ശതകോടീശ്വരന്മാരുടെ കൈകളില്‍ ബന്ധിക്കുന്നതും പതിവായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയയെ സന്ദര്‍ശിച്ച രണ്ടു തവണയും അവരുടെ കൈകളില്‍ പോറ്റി ചരടു കെട്ടിയിരുന്നു. കൂടാതെ പല തരത്തിലുള്ള വിളക്കുകള്‍ ഉന്നതര്‍ക്ക് സമ്മാനമായും നല്‍കിയിരുന്നു.
സന്നിധാനത്തെ എല്ലാ വികസന പദ്ധതികള്‍ക്കും സ്‌പോണ്‍സറെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് ആശ്രയിക്കുന്നത് തന്നെയാണെന്ന് പോറ്റി സമ്മതിച്ചിട്ടുണ്ട്. ആളുകളെ സ്വാധീനിക്കാനാണ് താന്‍ പ്രസാദവും ചരടും നല്‍കുന്നതെന്നും പോറ്റി വെളിപ്പെടുത്തി. ശബരിമലയിലെ പൂജാരി എന്ന വിലാസവുമായി തമിഴ്‌നാട്ടില്‍ നിരവധി വീടുകളില്‍ പോറ്റി പൂജ നടത്തിയിരുന്നു. അവിടെ നിന്നും ലഭിക്കുന്ന ദക്ഷിണയായിരുന്നില്ല ലക്ഷ്യമെന്നും നിസ്വാര്‍ത്ഥ സേവനമായിരുന്നു ചെയ്തതെന്നും പോറ്റി പറയുന്നു. ഇയാളില്‍ നിന്നു സമ്മാനങ്ങള്‍ സ്വീകരിച്ച പലരേയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.
















