ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീർ ദർഗയിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അജ്മീർ സിവിൽ കോടതി അംഗീകരിച്ചു. ദർഗയ്‌ക്കുള്ളിൽ പുരാതന ശിവക്ഷേത്രം നിലവിലുണ്ടെന്ന് അവകാശപ്പെട്ട് മഹാറാണ പ്രതാപ് സേന നൽകിയ ഹർജിയാണ് കോടതി അംഗീകരിച്ചത്.
വിഷയം ഗൗരവമായി എടുത്ത്, രാജസ്ഥാൻ സർക്കാർ, പുരാവസ്തു വകുപ്പ് (എഎസ്‌ഐ), ദർഗ കമ്മിറ്റി എന്നിവയെ കോടതി കക്ഷികളായി ഉൾപ്പെടുത്തി നോട്ടീസ് അയച്ചു. ഈ തർക്കത്തിലെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 21 ന് നടക്കും.
യഥാർത്ഥത്തിൽ ചക്രവർത്തി പൃഥ്വിരാജ് ചൗഹാന്റെ നഗരമായ ‘അജയമേരു’വിന്റെ ഭാഗമാണ് ഇന്ന് അജ്മീർ ദർഗ എന്ന് അറിയപ്പെടുന്നതെന്ന് മഹാറാണ പ്രതാപ് സേന പ്രസിഡന്റ് രാജ്‌വർധൻ സിംഗ് പർമർ പറയുന്നു
ദർഗയ്‌ക്ക് കീഴിൽ ഒരു പുരാതന ശിവക്ഷേത്രം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അത് അടച്ചിട്ട നിലയിലാണെന്നും രാജ്‌വർധൻ സിംഗ് പർമർ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ആരാധന നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന പഴയ റവന്യൂ വകുപ്പിന്റെ ഭൂപടങ്ങളും ശിവലിംഗത്തിന്റെ ഫോട്ടോഗ്രാഫുകളും തന്റെ കൈവശമുണ്ടെനും അദ്ദേഹത്തിന്റെ അഭിഭാഷകൻ എ.പി. സിംഗ് കോടതിയെ അറിയിച്ചു.
ഈ കേസിൽ ഹിന്ദു വിശ്വാസികളുടെ പിന്തുണ തേടി രാജവർദ്ധൻ സിംഗ് രാജസ്ഥാനിലുടനീളം ഏകദേശം 7,800 കിലോമീറ്റർ നടന്നു. ഈ സമയത്ത്, 1.25 ദശലക്ഷത്തിലധികം ആളുകളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കുകയും സത്യവാങ്മൂലങ്ങൾ തയ്യാറാക്കുകയും ചെയ്തു, അവ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ കാര്യമാണെന്നും അദ്ദേഹം പറയുന്നു. അവിടെ ഖനനം നടത്തിയാൽ മഹാദേവനെ മാത്രമേ കണ്ടെത്താനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.












