ന്യൂദൽഹി : അമേരിക്കൻ പയറുവർഗ്ഗങ്ങൾക്ക് ഇന്ത്യ വർധിപ്പിച്ച ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ . 30% തീരുവ എന്നത് അന്യായമാണെന്നും ഇത് നീക്കം ചെയ്യാൻ ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടാണ് നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള സെനറ്റർമാരായ കെവിൻ ക്രാമറും മൊണ്ടാനയിൽ നിന്നുള്ള സ്റ്റീവ് ഡെയ്‌ൻസും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 30 നാണ് ഇന്ത്യ അമേരിക്കൻ മഞ്ഞ പയറിന് 30% തീരുവ ഏർപ്പെടുത്തിയത്. നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഈ തീരുമാനം ഇന്ത്യൻ സർക്കാർ പരസ്യപ്പെടുത്തിയില്ല. ഇന്ത്യയുടെ ഈ നീക്കം നിശബ്ദ പ്രതികാര നടപടിയായി കണക്കാക്കപ്പെടുന്നു.
ജനുവരി 16-ന് എഴുതിയ കത്തിൽ, ഒക്ടോബർ 30-ന് ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ഞ പയറിനു 30% തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതായി പറയുന്നു. നവംബർ 1 മുതൽ ഈ താരിഫ് പ്രാബല്യത്തിൽ വന്നു. ഇന്ത്യ ചുമത്തുന്ന അന്യായമായ തീരുവകൾ കാരണം അമേരിക്കൻ പയർവർഗ്ഗ ഉൽപ്പാദകർക്ക് നഷ്ടം നേരിടുന്നുവെന്നും കത്തിൽ പറയുന്നു.
ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങൾക്ക് ഈ വിഷയം നിർണായകമാണെന്ന് കത്തിൽ പറയുന്നു.ലോകത്തിലെ ഏറ്റവും വലിയ പയർവർഗ്ഗ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ, ആഗോള ഉപഭോഗത്തിന്റെ ഏകദേശം 27% വരും ഇത്. റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഇന്ത്യയ്‌ക്ക് താരിഫ് കൂട്ടിയ യുഎസിനുള്ള തിരിച്ചടിയാണിതെന്നും സൂചനയുണ്ട്.
















