ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയോട് തോറ്റ് തുന്നം പാടി ലോകരാജ്യങ്ങൾക്ക് മുന്നിൽ നാണം കെട്ടതിന്റെ ക്ഷീണം തീർക്കാനുള്ള മാർഗം തേടിയ പാകിസ്ഥാന് മുന്നിൽ വീണ് കിട്ടിയ അവസരമായിരുന്നു യുഎസ്-ഇറാൻ യുദ്ധം. സമാധാന ചർച്ചകളിൽ മധ്യസ്ഥന്റെ റോളിൽ തിളങ്ങി അന്താരാഷ്‌ട്രതലത്തിൽ പ്രശസ്തി ആർജിക്കാൻ ശ്രമിച്ച പാകിസ്താന് വലിയ തിരിച്ചടി നൽകുന്നതായിരുന്നു അമേരിക്ക-ഇറാൻ കരാർ.
ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ നടക്കേണ്ടിയിരുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി, ജൂൺ 17-ന് തന്നെ ഫ്രാൻസിലെ വെഴ്സായ് കൊട്ടാരത്തിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ ഒപ്പുവെച്ചു. ഇത് പാകിസ്താന് വലിയ നയതന്ത്ര തിരിച്ചടിയായി.
സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രയ്‌ക്കായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരുന്ന പാകിസ്താൻ നേതൃത്വത്തെ പൂർണമായും അവഗണിച്ചുകൊണ്ട് രഹസ്യമായാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ഡിജിറ്റലായി ഒപ്പിട്ടത്. മധ്യസ്ഥതയുടെ പേരിൽ വലിയ നയതന്ത്ര നേട്ടം കൊയ്യാമെന്ന് കരുതിയ പാകിസ്താന് ഒടുവിൽ സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കേണ്ടി വന്നു. മാത്രമല്ല, സ്വന്തം ഓഫീസിലിരുന്ന് പാക് പ്രധാനമന്ത്രി കരാറിനെ പുകഴ്‌ത്തുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ നടന്ന ഈ ചടങ്ങിൽ പാകിസ്താനെ ഒരിടത്തും ഉൾപ്പെടുത്തിയില്ല.
സമാധാന കരാർ ‘ഇസ്ലാമാബാദ് പ്രഖ്യാപനം’ എന്ന പേരിൽ അറിയപ്പെടണമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ ആസിം മുനീറിന്റെയും മോഹങ്ങളാണ് ഇതോടെ തകർന്നത്. മറ്റൊരു മധ്യസ്ഥനായിരുന്ന ഖത്തർ തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് കാര്യങ്ങൾ നീക്കിയപ്പോൾ, പരസ്യമായി വീമ്പിളക്കിയ പാകിസ്താന് കനത്ത നയതന്ത്ര അപമാനമാണ് വെഴ്സായ് കരാറിലൂടെ നേരിടേണ്ടി വന്നത്.
അവഗണനയ്‌ക്കൊപ്പം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പ്രത്യേകം പ്രശംസിച്ചതും പാകിസ്താന് വലിയ തിരിച്ചടിയായി. ഇന്ത്യ ഒരു ആഗോള ശക്തിയാണെന്നും, ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നാൽ അമേരിക്ക ഇന്ത്യയുടെ സഹായത്തിനെത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മധ്യേഷ്യൻ സമാധാന ചർച്ചകളിൽ ഇന്ത്യയുടെ പങ്ക് തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
















